തിരുവനന്തപുരത്ത് വീണ്ടും ആശങ്ക.... ആംബുലന്‍സ് അണുവിമുക്തമാക്കുന്നില്ല, രോഗപകര്‍ച്ചയ്ക്ക് സാധ്യത
പാറശാല: തിരുവനന്തപുരത്ത് റെഡ്‌സ്‌പോട്ടുകളില്‍ നിന്നെത്തുന്നവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുന്ന ആംബുലന്‍സുകള്‍ അണുവിമുക്തമാക്കാത്തത് വലിയ ആശങ്കകള്‍ക്ക് കാരണമാകുന്നു. ഇത് രോഗപകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് ആശങ്ക. ഇഞ്ചിവിളയിലെ പരിശോധാ കേന്ദ്രത്തില്‍ നിന്ന് ദിവസവും നാല്‍പതോളം പേരെ നഗരത്തിലെ ക്വാറന്റൈന്‍ സെന്ററുകളിലേക്ക് അയക്കുന്നുണ്ട്. അണുനശീകരണം ഇവയില്‍ നടക്കുന്നില്ല. ചെന്നൈ അടക്കമുള്ള കോവിഡ് ബാധിത മേഖലകളില്‍ നിന്ന് വരുന്നവരെ യാതൊരു സാമൂഹിക അകലവും പാലിക്കാതെ നാല് പേരെ വീതമാണ് ആംബുലന്‍സില്‍ കയറ്റുന്നത്. ഇത് രോഗവ്യാപന സാധ്യത ഇരട്ടിയിക്കാക്കുന്നു.
രണ്ട് ദിവസം മുമ്പ് നോര്‍ക്ക പാസില്‍ ഇഞ്ചിവിളയിലെത്തിയ ശേഷം നിരീക്ഷണത്തിനായി നഗരത്തിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിച്ച ആംബുലന്‍സില്‍ മാതാവടക്കം നാല് പേരുണ്ടായിരുന്നു. ഇവര്‍ക്ക് യാത്രാമധ്യേ രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസീറ്റിവാണെന്ന് അറിയുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. ഇഞ്ചിവിളയിലെ പരിശോധനാ കേന്ദ്രത്തിലെ പ്രാഥമിക പരിശോധനകളില്‍ രോഗലക്ഷണങ്ങളില്ലാത്തത് കൊണ്ടാണ് ഇവരെ മറ്റുള്ളവര്‍ക്കൊപ്പം അയക്കാന്‍ ഇടയാക്കിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എട്ട് പേരെ വീണ്ടും നഗരത്തില്‍ എത്തിച്ചിരുന്നു.
അതേസമയം ജില്ലയില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി ആഴ്ച്ചകള്‍ പിന്നിട്ടിട്ടും നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയുണ്ടായിട്ടില്ല. മാര്‍ ഇവാനിയോസ് കോളേജ് ക്യാമ്പസില്‍ നിരീക്ഷണത്തിലുള്ളവരാണ് ഇവിടെ തന്നെ തുടര്‍ന്നത്. രോഗമില്ലെന്ന് സ്ഥിരീകരിച്ചരിക്കുന്നവരില്‍ മുപ്പതിലധികം പേര്‍ മറ്റ് സംസ്ഥാനങ്ങളിലും ജില്ലകളിലും നിന്നുള്ളവരാണ്. സാങ്കേതിക തടസമാണ് ഇവരുടെ മടക്കയാത്ര മുടങ്ങാന്‍ കാരണം. തിരിച്ചെത്തുന്ന പ്രവാസികളും ഇവര്‍ ഭീഷണിയാണ്. ഇവര്‍ വരുന്നതിന് മുമ്പ് രോഗമില്ലാത്തവരെ മാറ്റിയിട്ടില്ലെങ്കില്‍ ഇവര്‍ക്കും വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.
Recommended Video
അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ലോറി ഡ്രൈവര്‍മാരും ലോക് ഡൗണിനെ തുടര്‍ന്ന് തലസ്ഥാനത്ത് വന്ന മറ്റ് ജില്ലക്കാരുമാണ് ഈ കേന്ദ്രത്തിലുള്ളത്. ഇവര്‍ താമസ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇവിടത്തെയും സ്വന്തം ജില്ലയിലെയും ജില്ലാ ഭരണകൂടങ്ങളുടെ അനുമതി വേണം. ഈ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചിട്ടും മടക്കയാത്ര മുടങ്ങാനുള്ള കാരണം. ഇവരുടെ കൂട്ടത്തില്‍ 30 ദിവസത്തോളമായി നിരീക്ഷണ ക്യാമ്പില്‍ കഴിയുന്നവര്‍ വരെയുണ്ട്. നഗരത്തിലെ മറ്റ് നിരീക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരുന്നവരെ രോഗമില്ലെന്ന് കണ്ടെത്തിയപ്പോള്‍ തന്നെ വിട്ടയിച്ചിരുന്നു.