വായ്പ തട്ടിപ്പ് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനോട് പാർട്ടി വിശദീകരണം തേടാൻ തീരുമാനിച്ചു
വെള്ളറട: കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാരെ പറ്റിച്ച് വായ്പാതട്ടിപ്പ് നടത്തിയ കേസിൽ സി. പി. എം അമ്പൂരി ലോക്കൽ കമ്മിറ്റി അംഗത്തിന് പങ്കുണ്ടെന്ന് ആരോപണത്തെ തുടർന്ന് അമ്പൂരിയിൽ ചേർന്ന സി.പി.എം ലോക്കൽ കമ്മിറ്റി യോഗം ആരോപണത്തിനിരയായ അംഗത്തോട് വിശദീകരണം തേടാൻ തീരുമാനിച്ചു. കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും ലോക്കൽ കമ്മിറ്റി അംഗത്തെ നടപടിയെടുത്ത് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും സി.പി.എം വെള്ളറട ഏരിയാകമ്മിറ്റി സെക്രട്ടറിയുടെ ഇടപെടലിനെ തുടർന്ന് ആദ്യഘട്ട നടപടിയുടെ ഭാഗമായി വിശദീകരണം തേടാൻ തീരുമാനിക്കുകയായിരുന്നു.
അമ്പൂരി ആസ്ഥാനമായി പ്രവർത്തിച്ചുവന്ന ഐ.ആർ.ഡി എന്ന സ്ഥാപനമാണ് ജില്ലാ സഹകരണ ബാങ്കിന്റെ വെള്ളറട ബ്രാഞ്ചിൽ നിന്ന് 2006ലും 2007 ലും വായ്പയെടുത്തവകയിൽ 14 ലക്ഷത്തിലേറെ രൂപ കുടിശിക വരുത്തി. 2010 ൽ ബാങ്ക് കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് ബാങ്ക് അധികൃതർ നിയമ നടപടികൾ സ്വീകരിച്ചു. കുടിശിക ഉൾപ്പെടെ ഇപ്പോൾ ഇരുപത്തി എട്ടരലക്ഷത്തിലേറെ രൂപയായി മാറിയിറ്റുണ്ടെന്നാണ് അറിയുന്നത്.
സ്ത്രീകളുടെ രേഖകൾ ഉപയോഗിച്ചാണ് ജില്ലാ ബാങ്കിൽ നിന്ന് ലോൺ തരപ്പെടുത്തിയത്. വിജിലൻസ് ബാങ്കിന്റെ പരാതിയെ തുടർന്ന് വിജിലൻസ് കേസെടുത്തതോടെ സ്ത്രീകൾക്ക് വായ്പയെടുത്തത് തിരിച്ച് അടച്ചിട്ടില്ലെന്ന് നോട്ടീസ് ലഭിച്ചു. അപ്പോഴാണ് സ്ഥാപനം വായ്പതുക അംഗങ്ങളിൽ നിന്ന് പിരിച്ചുവെങ്കിലും ബാങ്കിൽ അടച്ചിട്ടില്ലെന്ന് അവർ അറിയുന്നത്. ഇതിനെ തുടർന്ന് അമ്പൂരിയിൽ വ്യാപകമായ പ്രതിക്ഷേധം ഉണ്ടായി. ഇതിനിടയിലാണ് ഇന്നലെ ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ യോഗം വിളിച്ചുചേർത്തത്.