ദേശീയ പണിമുടക്ക്: രണ്ടാം ദിനവും യാത്രക്കാർ വലഞ്ഞു, തിരുവനന്തപുരത്ത് വേണാടും ശബരിയും തടഞ്ഞു
തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാം ദിവസവും പണിമുടക്കനുകൂലികൾ തിരുവനന്തപുരം സെൻട്രലുൾപ്പെടെ പ്രധാന സ്റ്റേഷനുകളിൽ ട്രെയിനുകൾ തടഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി. തിരുവനന്തപുരത്ത് വേണാട്, ശബരി എക്സ് പ്രസുകൾ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇരു ട്രെയിനുകളും 40 മിനിട്ട് വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. കോഴിക്കോട് മിഠായി ത്തെരുവ്, കൊച്ചിൻ ബ്രോഡ് വേ എന്നിവിടങ്ങളിൽ ഇന്നലെ കടകൾ തുറന്നെങ്കിലും കച്ചവടം നന്നേ കുറവായിരുന്നു. എന്നാൽ 2019 ഹർത്താൽ വിമുക്ത വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്നും കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചിട്ടുണ്ട്. ബാങ്കുകളുടെ പ്രവർത്തനവും സ്തംഭിച്ചു.
ചങ്ങനാശേരിയിലും സമരസമിതി പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഇന്നും ഉച്ചവരെ വിവിധ കേന്ദ്രങ്ങളിൽ ട്രെയിൻ തടയുമെന്ന് സമരക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിന്റെ രണ്ടാം ദിവസവും ശബരിമല സർവ്വീസുകൾ ഒഴികെ മറ്റ് സർവ്വീസുകളൊന്നും കെ.എസ്.ആർ.ടി.സിക്ക് നടത്താൻ കഴിഞ്ഞില്ല. ശബരിമലയിലേക്ക് അന്തർ സംസ്ഥാന സർവ്വീസുകൾ ഉൾപ്പെടെ 72 ഷെഡ്യൂളുകൾ ഇന്ന് നടത്തിയെങ്കിലും തീർത്ഥാടകരുടെ എണ്ണം നന്നേ കുറവാണ്. സ്വകാര്യ ബസുകൾ ഒരിടത്തും ഇന്നും സർവ്വീസ് നടത്തിയില്ല.