2 എംഎല്‍എമാര്‍ നിരാഹാരമിരുന്നിട്ടും സ്പീക്കറോ പാര്‍ലമെന്ററികാര്യ മന്ത്രിയോ തിരിഞ്ഞുനോക്കിയില്ല: വിഷ്ണുനാഥ്
തിരുവനന്തപുരം: രണ്ട് എംഎല്‍എമാര്‍ ഭരണസിരാ കേന്ദ്രത്തിന് മുമ്പില്‍ നിരാഹാരമിരുന്നിട്ടും സ്പീക്കറോ പാര്‍ലമെന്ററികാര്യ മന്ത്രിയോ തിരിഞ്ഞുനോക്കിയില്ലെന്നത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. കഴിഞ്ഞ ദിവസം എംഎല്‍എമാരുടെ ആരോഗ്യനില പരിശോധിച്ച ഡോക്ടര്‍മാര്‍ അവരെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളും എംഎല്‍എമാരുടെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച് സമരം നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഒമ്പത് ദിവസമായി സെക്രട്ടറിയേറ്റിന് മുമ്പില്‍ എംഎല്‍എമാര്‍ കൂടിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനും നടത്തിവന്ന നിരാഹാര സമരം, ആരോഗ്യാവസ്ഥ വഷളായതിനെ തുടര്‍ന്ന് അവസാനിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം എംഎല്‍എമാരുടെ ആരോഗ്യനില പരിശോധിച്ച ഡോക്ടര്‍മാര്‍ അവരെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളും എംഎല്‍എമാരുടെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച് സമരം നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
ഇന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരുള്‍പ്പെടെ നേതൃത്വം ആവശ്യപ്പെട്ടതു പ്രകാരമാണ് അവർ ആശുപത്രിയിലേക്ക് മാറിയത്. രണ്ട് എംഎല്‍എമാര്‍ ഭരണസിരാ കേന്ദ്രത്തിന് മുമ്പില്‍ നിരാഹാരമിരുന്നിട്ടും സ്പീക്കറോ പാര്‍ലമെന്ററി കാര്യ മന്ത്രിയോ തിരിഞ്ഞുനോക്കിയില്ലെന്നത് എത്ര ദൗര്‍ഭാഗ്യകരമാണ്.
പാവപ്പെട്ട ഉദ്യോഗാര്ത്ഥികള്ക്കുവേണ്ടിയുള്ള പോരാട്ടം യൂത്ത് കോണ്‍ഗ്രസ് തുടരുകയാണ്. ഷാഫിക്കും ശബരിക്കും പകരം സംസ്ഥാന ഉപാധ്യക്ഷന്മാരായ റിയാസ് മുക്കോളിയും റിജില്‍ മാക്കുറ്റിയും എന്‍ എസ് നുസൂറും നിരാഹാര സമരം ഏറ്റെടുത്തു. സമര പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍....