തലസ്ഥാനത്ത് 13 കോടിയുടെ ഹാഷിഷ് ഓയിൽ കടത്ത്: തിരുവനന്തപുരം കേന്ദ്രീകരിച്ച് കടത്തിയത് 50 കോടിയുടെ ഹാഷിഷ്
തിരുവനന്തപുരം: എക്സൈസ് പിടിയിലായ ഹാഷിഷ് കടത്ത് സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് 50 കോടിയുടെ ഹാഷിഷ് കടത്തിയതായി വിവരം. തിരുവനന്തപുരത്തെ വ്യാപാരിയാണ് ഇതിന്റെ മുഖ്യസൂത്രധാരൻ. ഇയാൾക്കായി എക്സൈസ് സംഘം തെരച്ചിൽ തുടങ്ങി. ഇന്നലെ രാവിലെ പത്തരയോടെ ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തു നിന്നാണ് കാറിൽ കടത്താൻ ശ്രമിച്ച 13 കോടി രൂപയുടെ 13.5കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്.
അന്ധ്രാ സ്വദേശി ഉൾപ്പെടെ അഞ്ചുപേർ എക്‌സൈസ് പിടിയിലായി. ഇന്നലെ രാവിലെ ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് സമീപത്ത് നിന്നാണ് കാറിൽ കടത്താൻ ശ്രമിച്ച ഹാഷിഷ് പിടികൂടിയത്. 8.4ലക്ഷം രൂപയും ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവാകാറും പിടിച്ചെടുത്തു. ഹാഷിഷ് ഓയിൽ കവറുകളിലാക്കി ഇന്നോവ കാറിന്റെ ഡോർപാനലിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ആന്ധ്ര സ്വദേശി റാംബാബു, തിരുവനന്തപുരം സ്വദേശികളായ ഷഫീഖ്, സാജൻ, ഇടുക്കിക്കാരായ അനിൽ, ബാബു എന്നിവരാണ് പിടിയിലായത്. രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയതെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിംഗ് അറിയിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ സുൽഫിക്കർ,ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഉഉബൈദ് , അഡിഷണൽ എക്‌സൈസ് കമ്മിഷണർ വിജയൻ എന്നിവരുടെ മേൽനോട്ടത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ജി. കൃഷ്ണ കുമാർ കഴക്കൂട്ടം എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ് റാവു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മുകേഷ്‌കുമാർ പ്രിവന്റീവ് ഓഫീസർമാരായ ദീപു കുട്ടൻ, സന്തോഷ് കുമാർ, സുനിൽ രാജ്, ബൈജു സിവിൽ എക്‌സൈസ് ഓഫീസർമാരായ ശിവൻ, കൃഷ്ണ പ്രസാദ്, ജസീം, സുബിൻ, അരുൺകുമാർ, ഷാജി കുമാർ, സനൽ, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications