പിങ്ക് പൊലീസ് പരസ്യമായി അപമാനിച്ച സംഭവം: എട്ട് വയസുകാരിക്ക് സർക്കാർ 1,75,000രൂപ കൈമാറി
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് എട്ട് വയസുകാരിയെ അപമാനിച്ച സംഭവത്തിൽ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം കൈമാറി. ഹൈക്കോടതി നിർദ്ദേശിച്ച നഷ്ടപരിഹാര തുകയായ 1,75,000രൂപ കുട്ടിയുടെയും റൂറൽ എസ്പിയുടെയും അക്കൗണ്ടിലേക്ക് കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച സിവിൽ പൊലീസ് ഓഫീസർ രജിതയിൽ നിന്നും ഈടാക്കും.
കഴിഞ്ഞ ഡിസംബർ 22നാണ് എട്ട് വയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകണം എന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണം എന്നും പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ വച്ചായിരുന്നു സംഭവം നടന്നത്. എട്ട് വയസുകാരിയായ പെൺകുട്ടിയ്ക്കും പെൺകുട്ടിയുടെ അച്ഛനും പിങ്ക് പൊലീസിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടായത്.
തൻറെ മൊബൈൽ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് പിങ്ക് പോലീസ് ജീവനക്കാരിയായ രജിത അച്ഛനെയും മകളെയും നടുറോഡിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ ചോദ്യം ചെയ്തെന്നാണ് പരാതി. എന്നാൽ, പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടി. എന്നിട്ടും നാട്ടുകാരുടെ മുന്നിൽ വെയ്ച്ച് രജിത സ്വന്തം നിലപാട് ന്യായീകരിച്ച് സംസാരിച്ചു.
കുറ്റം ആരോപിക്കപ്പെട്ട മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാൻറ്ബാഗിൽ തന്നെ ഉണ്ടായിരുന്നതായി പിന്നീട് കണ്ടെത്തി. എന്നാൽ ഫോൺ കിട്ടി എങ്കിലും പൊലീസിന്റെ പീഡനം കാരണം മാനസിക പ്രശ്നങ്ങൾ ഉണ്ടായതായി പെൺകുട്ടിയും അച്ഛനും പറഞ്ഞിരുന്നു,
കൂടാതെ ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട തങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെൺകുട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ആദ്യം കുട്ടിക്ക് നഷ്ട്ം പരിഹാരം കൊടുക്കാൻ തയ്യാറല്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.












Click it and Unblock the Notifications