സുഹൃത്തിനെ കൊന്ന ശേഷം മദ്യം ഒഴിച്ച് കത്തിച്ചു, പാങ്ങോട് കൊലയിൽ ഒരാൾ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പാങ്ങോട് കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കൊലക്കേസ് അടക്കമുളള കേസുകളില്‍ പ്രതിയായ നവാസ് ആണ് പിടിയിലായിരിക്കുന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പോലീസ് പറയുന്നത്.
കൊല്ലപ്പെട്ട ഷിബുവും നവാസും സുഹൃത്തുക്കളാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും നവാസിനെ വെട്ടിക്കൊല്ലാന്‍ ഷിബു ശ്രമിക്കുകയും ചെയ്തിരുന്നു. ഷിബുവും നേരത്തെ ക്രിമിനല്‍ കേസുകളില്‍ അടക്കം പ്രതിയാണ്. ചില കേസുകളില്‍പ്പെട്ട് ജയിലില്‍ ആയിരുന്ന ഷിബു പുറത്തിറങ്ങിയതിന് ശേഷം ഇരുവരും വീണ്ടും സുഹൃത്തുക്കളായിരുന്നു. രണ്ട് പേരും ഒരുമിച്ച് ജോലിക്ക് പോവുകയും മദ്യപിക്കുകയും ചെയ്തിരുന്നു.
സംഭവ ദിവസം വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. ഷിബു തടിക്കഷണം ഉപയോഗിച്ച് നവാസിനെ തല്ലി. നവാസ് അതേ തടിക്കഷണം പിടിച്ച് വാങ്ങി ഷിബുവിന്റെ തലയ്ക്ക് അടിച്ചു. ഇത് കൂടാതെ വീട്ടിലെ അമ്മിക്കല്ല് എടുത്ത് ഷിബുവിന്റെ തലയ്ക്ക് അടിക്കുകയും വെട്ടുകത്തി എടുത്ത് തലയിലും കാലുകളിലും വെട്ടുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മദ്യം ഒഴിച്ചാണ് മൃതദേഹം നവാസ് കത്തിച്ചത്. ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
Recommended Video
ഈ മാസം ഏഴാം തിയ്യതിയാണ് വീടിനുളളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ അവസ്ഥയില്‍ കണ്ടെത്തത്. പാങ്ങോട്ടുളള വീട്ടില്‍ ഷിബു തനിച്ചാണ് താമസിച്ചിരുന്നത്. മനുഷ്യന്റെ കാല് നായ്ക്കള്‍ കടിച്ച് വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ നടത്തിയ പരിശോധനയില്‍ ആണ് കത്തിക്കരിഞ്ഞ നിലയില്‍ ഷിബുവിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 9 മണിയോടെ പ്രദേശത്ത് എത്തിയ തൊഴിലുറപ്പ് ജോലിക്കാരായ സ്ത്രീകളാണ് നായ്ക്കള്‍ കാല് കടിച്ച് വലിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.