വീടുകളിൽ നിന്നും കല്യാണ മണ്ഡപം പോലുള്ള സ്ഥലങ്ങളിൽ നിന്നും ടാപ്പ് മോഷ്ടിക്കുന്ന കള്ളനെ തേടി പോലീസ്
നെയ്യാറ്റിൻകര: വീടുകളിൽ നിന്നും കല്യാണ മണ്ഡപം പോലുള്ള സ്ഥലങ്ങളിൽ നിന്നും ടാപ്പ് മോഷ്ടിക്കുന്ന മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി കാമറയിൽ കുടുങ്ങിയെങ്കിലും പൊലീസിന് ഇതേവരെ ആളെത്തിരിച്ചറിഞ്ഞ് പിടികൂടാനായിട്ടില്ല. പ്രാവചമ്പലം മുതൽ പാറശ്ശാല വരെ നാഷണൽ ഹൈവേക്ക് ഇരുവശളിൽ നിന്നുമാണ് ബ്രാസ് ടാപ്പുകൾ മോഷ്ടിച്ചിട്ടുള്ളത്. പുറത്തെ വിപണിയിൽ 650 രൂപ വരെ വിലയുള്ളതാണ് ടാപ്പ്. നെയ്യാറ്റിൻകര പത്താംകല്ല് തിരുഹൃദയ ദേവാലയത്തിലെ പുറത്തെ ബാത്ത്‌റൂമിൽ ടാപ്പ് മോഷ്ടിക്കാൻ കയറിയപ്പോഴാണ് മോഷ്ടാവ് ക്യാമറ കണ്ണിൽ പെട്ടത്.
ഇവിടെനിന്നു പത്തു ടാപ്പുകളുമായാണ് ഇയാൾ സ്ഥലം വിട്ടത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾ ഒറ്റയ്ക്കാണ് മോഷണം നടത്തുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. പത്താംകല്ല് തിരുഹൃദയ ദേവാലയത്തിൽ പുലർച്ചെ ഒന്നരയോടെയാണ് മോഷ്ടാവ് എത്തിയത്. ഫുൾകൈ ടീഷർട്ടും പുറകിൽ ബാഗുമാണ് വേഷം. ഇടത്തേ കൈയിൽ പ്ലാസ്റ്റർ ഇട്ടിട്ടുമുണ്ട്. അരമണിക്കൂറോളം പള്ളിവളപ്പിലുണ്ടായിരുന്നു.
ഇടയ്ക്ക് ആരോടോ മൊബൈൽ ഫോണിൽ സംസാരിച്ചു. മോഷണം കഴിഞ്ഞ് പള്ളിമതിൽ ചാടി ആറാലുംമൂട് ഭാഗത്തേക്ക് നടന്നുപോകുന്നതായിട്ടാണ് ദൃശ്യങ്ങളിലുള്ളത്. പള്ളിക്ക് സമീപത്തെ ചില വീടുകളിലും ടാപ്പുകൾ മോഷണം പോയിട്ടുണ്ട്. ഇതേ മോഷ്ടാവിന്റെ സി.സി.ടി.വി. ദൃശ്യം പാറശ്ശാലയിലെ സ്വതിക സുരേഷിന്റെ വീട്ടിൽ കയറുമ്പോൾ ലഭിച്ചിരുന്നുവത്രേ. ഈ ദൃശ്യത്തിലും കൈയിലെ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. പാറശ്ശാല മഹാദേവ ഓഡിറ്റോറിയത്തിലെ അൻപതോളം ടാപ്പുകളാണ് കവർന്നത്. ഉദിയൻകുളങ്ങര ദേവനന്ദ ഓഡിറ്റോറിയം, പാറശ്ശാല സന്തോഷ് ഓഡിറ്റോറിയം എന്നിവിടങ്ങളിലെ ടാപ്പുകളും മോഷണം പോയി. പാറശ്ശാലയിലെ ബാഹുലേയൻനായർ, സ്വാതി സുരേഷ്, എസ്.മുരളീധരൻ, രാമചന്ദ്രൻ എന്നിവരുടെ വീടുകളിലെ ടാപ്പുകളും കവർന്നിട്ടുണ്ട്.