പള്ളി വളപ്പില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം: പോലീസ് അന്വേഷണം തുടങ്ങി, സംഭവം തിരുവനന്തപുരത്ത്!
കല്ലമ്പലം: അജ്ഞാത യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ പള്ളി വളപ്പിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. നാവായിക്കുളം വലിയപള്ളി മുസ്ലിം ജുമാമസ്ജിദിന്റെ ചുറ്റുമതിലിനുള്ളിലെ കബർസ്ഥാനിലാണ് കത്തികരിഞ്ഞ് വികൃതമായ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കബർസ്ഥാനിൽ കാടുമൂടിയ ഭാഗത്താണ് ഭാഗികമായി കത്തിയ നിലയിൽ 35 വയസ് പ്രായം തോന്നിക്കുന്ന ആളിന്റെ മൃതദേഹം ഇന്നലെ രാവിലെ പതിനൊന്നരയോടെ നാട്ടുകാർ കണ്ടത്.
സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയമുണ്ടെങ്കിലും മരിച്ചയാളെ തിരിച്ചറിയാൻ കഴിയാത്തത് അന്വേഷണത്തിന് തടസമായിട്ടുണ്ട്. കല്ലമ്പലത്തോ പരിസരത്തോ യുവാക്കളെ കാണാതായ പരാതികളും പൊലീസിന് ലഭിച്ചിട്ടില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണത്തിന്റെ കാരണം വ്യക്തമാകൂ. പണിമുടക്കുമായി ബന്ധപ്പെട്ട് ഇന്നലെ കടകൾ അടച്ചിട്ടിരുന്നതിനാൽ സ്ഥലത്തെ സി സി.ടിവി കാമറകൾ പൊലീസിന് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. ചില കടയുടമകളെയും സിസി.ടിവി ടെക്നീഷ്യൻമാരെയും പൊലീസ് തെളിവുശേഖരണത്തിനായി ഇന്ന് വിളിച്ചുവരുത്തിയിട്ടുണ്ട്.
മൃതദേഹത്തിൽ മുറിവുകൾ ഉള്ളതിനാൽ കൊലപാതകമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതര സംസ്ഥാന തൊഴിലാളിയാണോയെന്നും പൊലീസിന് സംശയമുണ്ട്. ആനിലയ്ക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്.കാമറ ദൃശ്യങ്ങളിൽ നിന്ന് സംഭവത്തെപ്പറ്റി തുമ്പ് ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.