ചെറിയതുറയിൽ പ്രതികളെ പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ചു: സ്ത്രീകള്‍ക്കെതിരെയും കേസ്!!
തിരുവനന്തപുരം: ചെറിയതുറയിൽ അടിപിടി കേസിലെ പ്രതികളെ പിടികൂടാനെത്തിയ വലിയതുറ പൊലീസിനെ ആക്രമിച്ചു. എസ്ഐ ശ്യാംരാജ്, ചെറിയതുറ ഫിഷർമെൻ കോളനി നിവാസിയായ നേഹ എന്നിവർക്ക് പരിക്കേറ്റു. ജീപ്പിന്റെ മുൻഗ്ളാസുകളും തകർത്തു. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഇക്കഴിഞ്ഞ 4ന് കോളനി നിവാസികളായ രണ്ട് സംഘങ്ങൾ തമ്മിൽ വഴക്കും അടിപിടിയുമുണ്ടായി.
ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിക്കും, പക്ഷേ.... മുസ്ലീങ്ങളോട് മേനകാ ഗാന്ധിയുടെ അഭ്യര്‍ത്ഥന ഇങ്ങനെ
ഈ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിനെയാണ് ഒരു സംഘം അക്രമിച്ചത്. അക്രമത്തിന് നേതൃത്വം നൽകിയ ടിറ്റോയെന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകളുൾപ്പെടെ കണ്ടാലറിയാവുന്ന പന്ത്രണ്ടോളം പേർക്കെതിരെ ഡ്യൂട്ടി തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. പരിക്കേറ്റ എസ്.ഐ ശ്യാംരാജ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം പൊലീസ് ജീപ്പ് തട്ടിപരിക്കേറ്റതായി ആരോപിച്ച് കോളനിനിവാസിയായ നേഹയും ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സതേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച അടിപിടിയിൽ നേഹയ്ക്ക് പരിക്കേറ്റിരുന്നു. ഇവരെ ജീപ്പിടിച്ചതായ ആരോപണം പൊലീസ് നിഷേധിച്ചു. സംഭവ സമയത്ത് ഇവരുടെ കൈവശം കൈക്കുഞ്ഞും ഒപ്പം മറ്റ് സ്ത്രീകളുമുണ്ടായിരുന്നതായും കുഞ്ഞിനും ഒപ്പമുണ്ടായിരുന്ന സ്ത്രീകൾക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ശംഖുംമുഖം അസി. കമ്മിഷണറുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.