കനത്തമഴ: നെയ്യാറ്റിൻകരയിൽ വീണ്ടും മണ്ണിടിഞ്ഞു; ദേശീയപാത വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു
തിരുവനന്തപുരം: മഴക്കെടുതിയിൽ നെയ്യാറ്റിൻകരയിൽ വീണ്ടും മണ്ണിടിഞ്ഞു. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം ടി.ബി. ജംഗ്ഷന് സമീപമുള്ള മരുതൂരിലെ പാലം തകർന്നിരുന്നു. ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. സ്ഥലത്ത് ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. താലൂക്കിൽ ഇന്നലെ രാത്രി മുതൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.
കരമന-കളിയിക്കാവിള റോഡിൽ നെയ്യാറ്റിൻകര മരുത്തൂർ തോടിന് കുറുകെയുള്ള പാലത്തിൻ്റെ പാർശ്വഭിത്തിയും അപ്രോച്ച് റോഡിൻ്റെ ഭാഗവുമാണ് കനത്ത മഴയിൽ ശനിയാഴ്ച പുലർച്ചെ രണ്ടോടെ ഇടിഞ്ഞു താഴ്ന്നത്. പാലം അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം ഇന്നലെ ഭാഗികമായി നിർത്തിവച്ചിരുന്നു. ഇതുവഴിയുള്ള ഗതാഗതം ഇനിയും അനുവദിക്കുകയാണെങ്കിൽ കൂടുതൽ അപകടാവസ്ഥയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടാണ് ഗതാഗതം പൂർണമായും നിരോധിച്ചത്.
പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം
ദേശീയപാതയിൽ മൂന്നുകല്ലിൻമൂടിനും ടി.ബി.കവലയ്ക്കുമിടയിലാണ് മരുതൂർ പാലം. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മരുതൂർ തോട് നിറഞ്ഞൊഴുകുന്നതിനിടെയാണ് പാലത്തിൻ്റെ പാർശ്വഭിത്തിയും അപ്രോച്ച് റോഡ് തുടങ്ങുന്നിടവും തോട്ടിലേക്ക് ഇടിഞ്ഞു താഴ്ന്നത്. തിരുവനന്തപുരം - നാഗർകോവിൽ പാത നിർമിച്ച കാലത്ത് പണിതതാണ് മരുതൂർ പാലം. പാലത്തിൻ്റെ പാർശ്വഭിത്തി നേരത്തെ അപകടാവസ്ഥയിലായിരുന്നു.
പാർശ്വഭിത്തി തകർന്നടിഞ്ഞ് ജില്ലാ കളക്ടറും പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി. അപ്രോച്ച് റോഡിൽ കൂടുതൽ മണ്ണിടിച്ചിൽ തടയുന്നതിന് അടിയന്തരമായി കരിങ്കൽ അടുക്കാൻ തീരുമാനിച്ചതായും പാലം ബലപ്പെടുത്തി അറ്റകുറ്റപ്പണികൾ ദേശീയപാത അതോറിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുമെന്നും സ്ഥലം എംഎൽഎ കെ.ആൻസലൻ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പാലത്തിൽ പരിശോധന നടത്തി.
ഗതാഗതം പൂർണമായും നിരോധിച്ചതോടെ ഇതുവഴിയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. താൽക്കാലികമായെങ്കിലും ഗതാഗതം പുനസ്ഥാപിക്കുന്നതുവരെ നിലവിലുള്ള ക്രമീകരണത്തിലൂടെ തന്നെ പ്രദേശവാസികളും യാത്രക്കാരും യാത്ര ചെയ്യേണ്ടി വരും. തിരുവനന്തപുരത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ മൂന്നുകല്ലിൻമൂട് കൊടങ്ങാവിള ഓലത്താന്നി വഴി നെയ്യാറ്റിൻകരയിലേക്കും കളിയിക്കാവിളയിൽ നിന്നും വരുന്ന വാഹനങ്ങൾ ഓലത്താന്നി കൊടങ്ങാവിള മൂന്നുകല്ലിൻമൂട് വഴിമുക്ക് വഴി തിരുവനന്തപുരത്തേക്കുമാണ് വഴിതിരിച്ചുവിട്ടിട്ടുള്ളത്.
അതേസമയം, തോരാമഴയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്കിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 150 ഓളം വീടുകൾ തകരുകയും നഗരസഭയിലും അഞ്ചു പഞ്ചായത്ത് പ്രദേശങ്ങളിലുമായി വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തു. നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ നെയ്യാർ കരകവിഞ്ഞൊഴുകി ഒട്ടേറെ വീടുകൾ വെള്ളക്കെട്ടിലായി. താലൂക്കിൽ 150 ഓളം വീടുകൾ ഭാഗികമായും അഞ്ച് വീടുകൾ പൂർണമായും തകർന്നു. അതിയന്നൂർ പഞ്ചായത്തിലെ കൊച്ചു പള്ളിക്ക് സമീപം ദീപക്കിനെ വീട് തകർന്നു. ചെങ്കൽ വില്ലേജിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തിയിരിക്കുന്നതിനാൽ നെയ്യാർ കരകവിഞ്ഞൊഴുകുകയാണ്.
'റിപ്പോര്‍ട്ടര്‍ ചാനല്‍ കാണാനാരുമില്ലേ, അവസാന കച്ചിതുരുമ്പാണോ താന്‍'; ആഞ്ഞടിച്ച് മല്ലു ട്രാവലര്‍
പാലക്കടവ് പാലം വഴിയുള്ള വാഹന ഗതാഗതം പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. പാലത്തിനു മുകളിലൂടെ നെയ്യാർ കരകവിഞ്ഞൊഴുകുകയാണ്.നെയ്യാറ്റിൻകര നഗരസഭ, പെരുങ്കടവിള, കൊല്ലയിൽ, അതിയന്നൂർ, ചെങ്കൽ, തിരുപുറം, കാഞ്ഞിരംകുളം പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെ, പാറശ്ശാലയിൽ മണ്ണിടിഞ്ഞ് റെയിൽപാളത്തിന് കുറുകെ വീണതിനാൽ റെയിൽ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലയിൽ പെയ്ത കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളാണ് നെയ്യാറ്റിൻകര, പാറശ്ശാല താലൂക്കുകൾ.
Recommended Video