'സ്പീക്കർ മുഖ്യമന്ത്രിയെ അക്ഷരംപ്രതി അനുസരിക്കുന്ന പാവ', വിജിലൻസ് അന്വേഷണത്തിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: ബാർ കോഴക്കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ബാറുടമ ബിജുരമേശിന്റെ വെളിപ്പെടുത്തലിന്റെ പേരില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ് എന്ന് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന നിയമസഭയുടെ സ്പീക്കര്‍ രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കുന്ന പാവ മാത്രമായി മാറിയിരിക്കുന്നു.
മുഖ്യമന്ത്രി പറയുന്നത് അക്ഷരംപ്രതി അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലി എന്ന നില വന്നിരിക്കുകയാണ്. സ്പീക്കര്‍ക്കെതിരെ നോട്ടീസ് കൊടുക്കാൻ പ്രതിപക്ഷം തീരുമാനിച്ചതും അതുകൊണ്ടാണ്. സ്പീക്കറുടെ ഭാഗത്ത് നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതൊക്കെ കണ്ട് പകച്ചു പോകുന്ന ആളാണ് ഞാൻ എന്ന് പിണറായി വിജയൻ തെറ്റിദ്ധരിക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് രണ്ടു തവണ തള്ളിയ കേസിലെ ഈ അന്വേഷണം. ഇതിനെ നിയമപരമായും, രാഷ്ട്രീയപരമായും നേരിടും. പ്രതിപക്ഷമുയർത്തിയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോൾ, പ്രതിപക്ഷ നേതാവിനെതിരെയും ഒരു കേസ് ഇരിക്കട്ടെ എന്ന് നിലയിലാണ് ഈ അന്വേഷണവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തി യു ഡി എഫിനെ തകർക്കാം എന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണ് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ബാറുടമകൾ പിരിച്ച പണത്തിൽ നിന്ന് ഒരു കോടി രൂപ കെപിസിസി ഓഫീസിൽ ചെന്ന് ചെന്നിത്തലയ്ക്ക് നൽകിയെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. 164 നൽകിയപ്പോൾ രമേശ് ചെന്നിത്തലയുടെ പേര് പറയാഞ്ഞത് അദ്ദേഹം അപേക്ഷിച്ചത് കൊണ്ടാണെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. പ്രകാരം മൊഴി നല്‍കുന്നതിന് തലേ ദിവസം രമേശ് ചെന്നിത്തലയുടെ ഗണ്‍മാന്‍ ആണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു. ചേച്ചിക്ക് കൊടുക്കാം എന്ന് പറഞ്ഞു. ചെന്നിത്തലയുടെ ഭാര്യയാണ് സംസാരിച്ചത്. അദ്ദേഹത്തെ ഉപദ്രവിക്കരുത് എന്നും രാത്രി ഒന്നും കഴിച്ചിട്ടില്ലെന്നും പറഞ്ഞു. രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ പറഞ്ഞുവെന്ന് ബിജു രമേശ് വെളിപ്പെടുത്തി.
രാവിലെ 11.30ന് ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്ന് ചെന്നിത്തല നേരിട്ട് വിളിച്ചു. തന്നെ ഉപദ്രവിക്കരുതെന്നും അച്ഛനുമായൊക്കെ വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു. അന്ന് ചെന്നിത്തല കാല് പിടിച്ച് പറഞ്ഞത് കൊണ്ടാണ് രഹസ്യമൊഴിയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. അന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി ആയിരുന്നു. അതേ ചെന്നിത്തല പിന്നീട് ബാര്‍ കേസ് താന്‍ കെട്ടിച്ചമച്ചു എന്ന പരാതിയുണ്ടാക്കി അന്വേഷണം നടത്തിച്ചുവെന്നും ബിജു രമേശ് ആരോപിച്ചു.