ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിള്ളിലിനെ സസ്പെൻഡ് ചെയ്ത് കെപിസിസി
തിരുവനന്തപുരം∙ ബലാത്സംഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിനെ കെപിസിസി സസ്പെൻഡ് ചെയ്തു. കെപിസിസി അംഗമായ എൽദോസിനെ ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.
എംഎൽഎയുടെ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്നും ജന പ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആണു നടപടി.

അതേസമയം, എൽദോസ് കുന്നപ്പിള്ളിലിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നിർദേശം നൽകി. ചോദ്യങ്ങൾക്ക് എൽദോസ് കൃത്യമായ മറുപടിനൽകുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. 11 ദിവസമായി ഒളിവിലായിരുന്ന എംഎൽഎ മൂൻകൂർ ജാമ്യത്തിന് പിന്നാലെയായിരുന്നു പുറത്തുവന്നത്.ഒരു ജനപ്രതിനിധി എന്ന നിലയിൽ എൽദോസ് കുന്നപ്പിള്ളി വേണ്ടത്ര ജാഗ്രത പുലർത്തിയിട്ടില്ല എന്ന അഭിപ്രായമാണ് കെപിസിസിക്കുള്ളത്. അതു കൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ നടപടി അനിവാര്യമാണെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം.
ജാമ്യ ഉത്തരവിൽ കോടതി എൽദോസ്ന കുന്നപ്പിള്ളിയ്ക്ക് നൽകിയ ആനുകൂല്യത്തിന്റെ പശ്ചാത്തലത്തിലും, ജനപ്രതിനിധി എന്ന നിലയിലും പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ പ്രവർത്തിക്കാൻ അവകാശമുണ്ട്. കെപിസിസി അംഗമെന്ന നിലയിലാണ് കെപിസിസിയുടെയും ഡിസിസിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ആറ് മാസക്കാലത്തേക്ക് അദ്ദേഹത്തെ സസ്പെന്റ് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നുമുണ്ട്.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസീലാണ് എൽോദസ് ചോദ്യം ചെയ്യലിന് ഹാജർ ആയത്. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ എംഎൽഎ എത്തിയത്.
ആദ്യം ബലാത്സംഗത്തിനല്ല കേസെടുത്തിരുന്നത്. യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്ത സംഭവത്തിലായിരുന്നു ആദ്യം കേസെടുത്തത്. എന്നാൽ പിന്നീട് യുവതി നൽകിയ മൊഴിയിലാണ് ബലാത്സംഗ വകുപ്പ് കൂടി ചുമത്തിയത്. എൽദോസ് കുന്നിപ്പിള്ളില്‍ ബലാത്സംഗം ചെയ്തതെന്ന മൊഴിയിൽ പരാതിക്കാരി ഉറച്ചുനിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുന്നപ്പിള്ളിക്കു എതിരെ ബലാത്സംഗത്തിന് കേസെടുത്തത്.












Click it and Unblock the Notifications