വളരാകാനത്തവിധം തലയോട്ടി ഒട്ടിപിടിക്കുന്നു; കൊട്ടാരക്കരയിലെ രണ്ട് വയസ്സുകാരിക്ക് അപൂർവ്വ ശസ്ത്രക്രിയ, ശസ്ത്രക്രിയ വിജയമെന്ന് എസ്എടി ആശുപത്രി അധികൃതർ!
തിരുവനന്തപുരം: തലച്ചോറിന് വളരാനാകാത്ത വിധം തലയോട്ടി ഒട്ടിപ്പിടിച്ച രണ്ടുവയസുകാരിക്ക് എസ്എടി ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ നടത്തി. കൊട്ടാരക്കര പുലമൺ കോട്ടപ്പുറം അച്യുതത്തിൽ കുമാർ - മഞ്ജു ദമ്പതികളുടെ മകൾ ആത്മീയയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. സാധാരണ നവജാതശിശുക്കളിൽ തലയോട്ടി ഒട്ടിച്ചേരാറില്ല. തലച്ചോറിന്റെ വളർച്ചയ്ക്കനുസരിച്ച് തലയോട്ടി വികാസം പ്രാപിക്കാനാണിത്.
ക്രമേണ തലയോട്ടിയിലെ എല്ലുകൾ യോജിക്കും. എന്നാൽ ആത്മീയയ്ക്ക് ആദ്യമേ തന്നെ തലയോട്ടിയിലെ എല്ലുകൾ ഒട്ടിച്ചേർന്ന അവസ്ഥയിലായിരുന്നു. ഇതുമൂലം വളർച്ചയ്ക്കനുസരിച്ച് തലച്ചോറിനാവശ്യമായ സ്ഥലമില്ലാത്തതിനാൽ തലയോട്ടിക്കുള്ളിൽ ഞെരുങ്ങിയാണ് വളർന്നത്. ഇതോടെ കണ്ണുകൾ തള്ളുകയും തലയുടെ മുകൾഭാഗം വലുതാകുകയും ചെയ്‌തു.

കണ്ണുകൾ പുറത്തേക്ക് തള്ളിവന്നതിനാൽ കണ്ണുകൾ അടയുകയോ ഇമ ചിമ്മുകയോ ചെയ്‌തിരുന്നില്ല. കുഞ്ഞിന് മൂന്നുമാസം പ്രായമുള്ളപ്പോൾ ഒട്ടിച്ചേർന്ന തലയോട്ടിയുടെ എല്ലുകൾ വിടുവിക്കുന്നതിനുള്ള ശസ്ത്രക്രിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചെയ്‌തിരുന്നു. എന്നാൽ വീണ്ടും എല്ലുകൾ ഒട്ടിച്ചേരുകയായിരുന്നു. ഒരു വയസിൽ വീണ്ടുമൊരു ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചിരുന്നെങ്കിലും അഞ്ചുലക്ഷം രൂപ ചെലവുള്ള ചികിത്സ നടത്താൻ കഴിഞ്ഞില്ല.
തുടർന്ന് മന്ത്രി കെകെ ശൈലജയുടെ ഓഫീസ് ഇടപെട്ട് ആർബിഎസ്കെ (രാഷ്ട്രീയ ബാല സുരക്ഷാ പദ്ധതി) പദ്ധതിയിലൂടെ കുഞ്ഞിന് എസ്എടി ആശുപത്രിയിൽ ചികിത്സയ്ക്ക് വഴിയൊരുക്കുകയായിരുന്നു. ഏപ്രിൽ 20ന് കുഞ്ഞിന് ശസ്ത്രക്രിയ നടത്തി. വീണ്ടും ഒട്ടിച്ചേരാതിരിക്കാൻ പ്രത്യേകം തയ്യാറാക്കിയ പാളി എല്ലുകൾക്കിടയിൽ ഉറപ്പിച്ചു. അകത്തേക്ക് വലിഞ്ഞിരുന്ന മുഖത്തെ എല്ലുകൾ പുറത്തേക്ക് കൊണ്ടുവരാനുള്ള ശസ്ത്രക്രിയയും ചെയ്‌തു.
ഏറെ സങ്കീർണമായ ശസ്ത്രക്രിയ ആറുമണിക്കൂർ നീണ്ടു. മെഡിക്കൽ കോളേജ് ന്യൂറോസർജറി വിഭാഗം മേധാവി ഡോ. അനിൽ പീതാംബരൻ, ഡോ. രാജ്ചന്ദ്രൻ, ഡെന്റൽ കോളേജിലെ ഫേസിയോ മാക്‌സിലറി വിഭാഗത്തിൽ നിന്ന് ഡോ.കെ അജിത്കുമാർ, ഒഫ്‌ത്താൽമോളജിയിലെ ഡോ. ആര്യ, ഡോ. നവീന, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. ശോഭ, ഡോ. ഉഷാകുമാരി, ഡോ. സീന, നഴ്‌സിംഗ് വിഭാഗത്തിൽ നിന്ന് ഹെഡ് സിസ്റ്റർ സിന്ധു, ശരവണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ശസ്ത്രക്രിയ നടന്നത്.
തീവ്രപരിചരണ വിഭാഗത്തിൽ കുട്ടി ഡോ. ഷീജാ സുഗുണൻ, ഡോ. രേഖാകൃഷ്ണൻ എന്നിവരുടെ പരിചരണത്തിലായിരുന്നു. എസ്.എ.ടി സൂപ്രണ്ട് ഡോ.എ. സന്തോഷ്‌കുമാർ, കൺസൾട്ടന്റ് ജനറ്റിസ്റ്റ് ഡോ. വി.എച്ച്. ശങ്കർ, ഡി.പി.എം അരുൺ, പി.ആർ.ഒ ഗോപിക എന്നിവരാണ് ശസ്ത്രക്രിയ ഏകോപിപ്പിച്ചത്. ഇന്നലെ വൈകിട്ട് ആത്മീയ ആശുപത്രി വിട്ടു.












Click it and Unblock the Notifications