തിരുവനന്തപുരത്തെ 16 കാരിയുടെ കൊലപാതകം: പെണ്‍കുട്ടിയെ കിണറ്റിലെറിഞ്ഞത് ജീവനോടെയെന്ന്!!
നെടുമങ്ങാട്: കാമുകനുമൊത്തുള്ള ജീവിതത്തിന് തടസംനിന്ന മകളെ അമ്മയും കാമുകനും കഴുത്തിൽ ഷാളിട്ടു മുറുക്കി ബോധരഹിതയാക്കിയ ശേഷം കിണറ്റിലെറിഞ്ഞത് പാതി ജീവനോടെ. 10ന് രാത്രി 8.30ഓടെ വാടകവീട്ടിലെ കിടപ്പുമുറിയിൽ മീരയെ നടുക്കിരുത്തി മഞ്ജുഷയും അനീഷും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ധരിപ്പിക്കുകയായിരുന്നു. ബന്ധത്തിന് കൂട്ട് നിൽക്കാനാവില്ലെന്ന് മീര പറഞ്ഞതോടെ മഞ്ജുഷ കുപിതയായി. കഴുത്തിൽ ഷാളിട്ട് വലിച്ചിറുക്കി ബോധരഹിതയാക്കിയ ശേഷം മീരയെ ഇരുവരും ചേർന്ന് വീടിന് വരാന്തയിൽ കിടത്തി. അതിന് ശേഷം ബൈക്കിൽ നെടുമങ്ങാട് കച്ചേരിനടയിലെ പമ്പിലെത്തി പെട്രോൾ നിറച്ചു.
1000 വീട് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസ്; 500 വീടെങ്കിലും പൂര്‍ത്തീകരിക്കാന്‍ ശ്രമം
തിരികെ വീട്ടിലെത്തി കുട്ടിയെ ബൈക്കിന് നടുക്കിരുത്തി നാലു കിലോമീറ്റർ അകലെയുള്ള കാരാന്തലയിലെ അനീഷിന്റെ വീട്ടിലെ സിറ്റൗട്ടിലെത്തിച്ചു. അവിടെ നിന്നും വീടിനു പിറകിലുള്ള തൊഴുത്തിനു സമീപത്തെ പടിക്കെട്ടിൽ കയറി മതിലിന് മുകളിലൂടെ കുട്ടിയെ സമീപത്തെ പുരയിടത്തിലിട്ടു. ഈ സമയം മീരയുടെ ഞരക്കം ശ്രദ്ധയിൽപ്പെട്ട അനീഷ് വീടിന്റെ മുകളിൽ കയറി അവിടെയുണ്ടായിരുന്ന രണ്ട് സിമന്റ് ബ്ലോക്ക് കുട്ടിയുടെ ശരീരത്തിൽ കെട്ടിവച്ച് വലിച്ചിഴച്ച് കിണറിനു സമീപത്തെ തെങ്ങിൻ ചുവട്ടിലിട്ടു. ഇതിന് ശേഷം കിണറിന്റെ മൂടി പൊക്കി തള്ളിയിടുകയായിരുന്നു. കൃത്യം നടത്തിയ ശേഷം വാടക വീട്ടിൽ മടങ്ങിയെത്തിയ ഇരുവരും മുൻകൂട്ടി തയ്യാറാക്കിവച്ചിരുന്ന വസ്ത്രങ്ങളടങ്ങിയ ബാഗുമായി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.
തമ്പാനൂരിലെത്തി ബൈക്ക് അവിടെ സൂക്ഷിക്കാൻ ഏല്പിക്കുകയും ബസിൽ നാഗർകോവിലിലേക്ക് പോയെന്നുമാണ് മൊഴി. ബൈക്ക് പൊലീസ് കണ്ടെടുത്തു. സംഭവസമയം മകൾ ധരിച്ചിരുന്ന ഷാളാണ് കൃത്യത്തിന് ഉപയോഗിച്ചത്. ഈ ഷാൾ മഞ്ജുഷയുടെ ബാഗിൽ നിന്നാണ് കണ്ടെത്തിയത്. മീരയുടെ ചെരിപ്പുകളിലൊന്ന് കൃത്യം നടന്ന വീടിനു സമീപത്തു നിന്നും മറ്റൊന്ന് കിണറ്റിനടുത്ത് നിന്നും പൊലീസ് കണ്ടെത്തി.
ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ മഞ്ജുഷയെയും അനീഷിനെയും ഇന്നലെ ഉച്ചയോടെ കൃത്യം നടന്ന പറണ്ടോട് കോണത്തെ വാടകവീട്ടിലും മീരയുടെ മൃതദേഹം കിടന്ന കാരന്തല അനീഷിന്റെ വീടിനു സമീപത്തെ കിണറ്റിന് സമീപത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോൾ നാട്ടുകാർ അക്രമാസക്തരായി. പ്രതിഷേധം കല്ലേറിന്റെ വക്കിലെത്തിയതോടെ നാട്ടുകാരെ കൂടുതൽ പൊലീസെത്തി വിരട്ടിയോടിക്കുകയായിരുന്നു.