ജയിൽചാട്ടം: രക്ഷപ്പെടാൻ സഹായിച്ചതിന് സന്ധ്യയുടെ കാമുകൻ പിടിയിൽ
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് രക്ഷപ്പെട്ട വനിതാ തടവുകാരായ വർക്കല തച്ചോട് സജിവിലാസത്തിൽ സന്ധ്യ(26), പാങ്ങോട് വെള്ളയം പുത്തൻവീട്ടിൽ ശിൽപ്പാമോൾ(23) എന്നിവരെ രക്ഷപ്പെടാൻ സഹായിച്ച സന്ധ്യയുടെ കാമുകൻ മൊട്ട ബിജു പൊലീസ് കസ്റ്റഡിയിൽ. ജയിൽചാടി ആട്ടോ റിക്ഷയിൽ എസ്എടി ആശുപത്രി വളപ്പിലെത്തിയ സന്ധ്യയേയും ശിൽപ്പയേയും ബൈക്കിൽ വർക്കലയിലേക്ക് കൂട്ടിക്കൊണ്ടുപോയത് മൊട്ട ബിജുവാണെന്ന് ചോദ്യം ചെയ്യലിൽ സന്ധ്യയും ശിൽപ്പയും സമ്മതിച്ചതിനെ തുടർന്നാണ് ഇയാളെ ഫോർട്ട് പൊലീസ് പിടികൂടിയത്.
മധ്യപ്രദേശ് കോണ്‍ഗ്രസിനെ ആര് നയിക്കും; സിന്ധ്യയ്ക്ക് എതിരാളികള്‍ ഏറെ, യുപിയില്‍ പൊളിച്ചെഴുത്ത്
നിരവധി മോഷണക്കേസുകളിലും കവർച്ചാ കേസുകളിലും പ്രതിയായ മൊട്ട ബിജുവിനെയാണ് ജയിൽ ചാടിയശേഷം സന്ധ്യ ബന്ധപ്പെട്ടത്. സന്ധ്യയുടെ ആവശ്യപ്രകാരം എസ്.എ.ടിയിലെത്തിയ ബിജുവാണ് ഇവരെ വർക്കലയിലെ സുരക്ഷിത കേന്ദ്രത്തിലാക്കിയത്. ചെലവിനായി അഞ്ഞൂറ് രൂപയും ഇയാൾ ഇവർക്ക് നൽകിയിരുന്നു. ബിജുവിനെ ഫോർട്ട് പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.
ജയിൽ ചാടി രക്ഷപ്പെടാൻ സന്ധ്യയേയും ശിൽപ്പയേയും സഹായിച്ച ആതിരയെന്ന മറ്രൊരു തടവുകാരിക്കെതിരെയും കേസെടുത്തു. മകളെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന ആതിരയേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. ജയിലിൽ നിന്ന് രക്ഷപ്പെട്ട കേസിൽ റിമാൻഡിലായ സന്ധ്യയേയും ശിൽപ്പയേയും പാരിപ്പള്ളിയിൽ നിന്ന് സ്കൂട്ടർ തട്ടിയെടുത്ത കേസിൽ പാരിപ്പള്ളി പൊലീസ് വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും.