കോളിളക്കമുണ്ടാക്കിയ സ്വർണ്ണക്കടത്ത് മുതൽ പ്രായം കുറഞ്ഞ മേയർ വരെ, 2020ൽ സംഭവബഹുലമായി തലസ്ഥാനം
തിരുവനന്തപുരം: 2020ൽ തിരുവനന്തപുരത്ത് നിന്ന് നിരവധി സംഭവങ്ങൾ അനുദിനം ഉണ്ടായെങ്കിലും ചില വിഷയങ്ങൾ കേരളത്തിൻറെ പൊതുബോധത്തിൽ ഇപ്പോഴും മായാതെ തങ്ങി നിൽക്കുന്നു. അവയിൽ പ്രധാനപ്പെട്ട ചില സംഭവങ്ങൾ ഇതൊക്കെയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. ദുബായിൽ നിന്ന് യുഎഇ കോൺസുലേറ്റിന്റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ ആണ് സ്വർണം കടത്തിയത്. 15 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. രാജ്യത്താദ്യമായി ആണ് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടത്തുന്നത് എന്നതാണ് ഈ കേസിനെ കൂടുതൽ ഗൗരവമുള്ളതാക്കിയത്.
Recommended Video
ബുറേവി ചുഴലിക്കാറ്റ് തലസ്ഥാനം ജില്ലയിലൂടെ കടന്നു പോകുമെന്നും കനത്ത നാശനഷ്ടം ഉണ്ടാകുമെന്നുമുളള മുന്നറിയിപ്പ് വലിയ ആശങ്കയാണ് ജില്ലയിൽ സൃഷ്ടിച്ചത്. ഇതിൻറെ ഭാഗമായി മലയോര തീരദേശ മേഖലയിൽ താമസിച്ചിരുന്ന നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്ന സാഹചര്യമുണ്ടായി. ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്രസേന ഉൾപ്പെടുന്ന സംഘവും ഏത് അടിയന്തര സാഹചര്യവും നേരിടാൻ വേണ്ടി സർവ്വ സജ്ജമായി നിന്നതും പോയവർഷം തലസ്ഥാനം മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു എന്നാൽ കാറ്റ് ദിശമാറി പോയതോടെ സംസ്ഥാനത്ത് നിലനിന്നിരുന്ന ആശങ്കാ അതിനോടൊപ്പം ഒഴിഞ്ഞുപോയി.
മലയാളത്തിന്റെ പ്രിയകവയത്രി സുഗതകുമാരിയുടെ വിയോഗം പോയവർഷം കേരളത്തെ കണ്ണീരിലാഴ്ത്തി. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് സുഗതകുമാരി മരണപ്പെട്ടത്. ഔദ്യോഗിക ബഹുമതിയോടെ ശാന്തികവാടത്തിൽ സംസ്ക്കാരം നടത്തി. സംസ്ഥാനത്തിന്റെ യുവജന മുഖമായിരുന്ന ബിജുവിനെ അപ്രതീക്ഷിത വിയോഗവും തിരുവനന്തപുരം ജില്ലയെ കണ്ണീരിലാഴ്ത്തി. വർഷാവവസാനം 21 കാരിയായ വിദ്യാർഥിനിയെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആക്കി ജില്ല പുതു ചരിത്രം സൃഷ്ടിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന സ്ഥാനമാണ് ആര്യ രാജേന്ദ്രൻ സ്വന്തമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ കോർപ്പറേഷനിൽ മികച്ച വിജയമായിരുന്നു എൽഡിഎഫ് സ്വന്തമാക്കിയത്. 43 പേർ മാത്രമുണ്ടായിരുന്ന കോർപ്പറേഷനിൽ 52 പേരെയാണ് ഇക്കുറി എൽഡിഎഫ് വിജയിപ്പിച്ചെടുത്തത്.