ദേവിയുടെ പുറത്തെഴുന്നള്ളത്ത്: ചടങ്ങ് പൊങ്കാല കഴിഞ്ഞുള്ള രാത്രി ദീപാരാധനയ്ക്ക് ശേഷം!!
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന ചടങ്ങായ പുറത്തെഴുന്നള്ളത്ത്. പൊങ്കാല കഴിഞ്ഞുള്ള രാത്രി ദീപാരാധനയ്ക്ക് ശേഷമാണ് പുറത്തെഴുന്നള്ളത്ത് തുടങ്ങുന്നത്. കുത്തിയോട്ട ബാലന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഒന്നരകിലോമീറ്റർ അപ്പുറമുള്ള മണക്കാട് ശാസ്ത്രാക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്തിനെ വരവേൽക്കാൻ ആയിരങ്ങളാണ് തട്ടം നൈവേദ്യവും നിറപറയുമായി വഴിയ്ക്കിരുവശവും കാത്തുനിൽക്കുന്നത്.
സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാല: വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പ്രത്യേക പൊങ്കാല!!
ശത്രു നിഗ്രഹത്തിനുശേഷം ഭക്തജനങ്ങളെ കാണുന്നതിനൊപ്പം സഹോദരനായ ശാസ്താവിനെ കാണാനായി അദ്ദേഹത്തിന്റെ സവിധത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്താണ് പുറത്തെഴുന്നെള്ളത്തെന്നാണ് ഐതിഹ്യം. ആനപ്പുറത്താണ് ദേവി എഴുന്നള്ളുന്നത്. യുദ്ധത്തിൽ മുറിവേറ്റ ഭടൻമാരാണ് കുത്തിയോട്ടക്കാർ എന്നതാണ് സങ്കല്പം. ഇതിന്റെ പ്രതീകമായാണ് ചൂരൽ കുത്തുന്നത്. ആറ്റുകാൽ ക്ഷേത്ര ഉത്സവം തുടങ്ങുമ്പോൾതന്നെ മണക്കാട് ശാസ്താക്ഷേത്രത്തിലെയും ഉത്സവത്തിന് തുടക്കമാകും. ഉത്സവത്തിന്റെ അഞ്ചാം നാൾ ദേവിയെ കാണാനായി ശാസ്താവ് ആറ്റുകാലെത്തും. ഇൗ വരവിലാണ് ദേവിയെ തന്റെ വാസസ്ഥാനത്തേക്ക് ശാസ്താവ് ക്ഷണിക്കുന്നത് എന്നാണ് ഐതിഹ്യം.
പൊങ്കാല കഴിഞ്ഞുള്ള രാത്രി ദീപാരാധനയ്ക്ക് ശേഷമാണ് പുറത്തെഴുന്നള്ളത്ത് തുടങ്ങുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിനുള്ളിൽ മൂന്നുപ്രാവശ്യം പ്രദക്ഷിണം വച്ചശേഷം തെക്കേനട വഴിയാണ് ദേവി പുറത്തേക്കിറങ്ങുന്നത്. ചിറമുക്ക്, മേടമുക്ക്,അമ്മൻ കോവിൽ ജംഗ്ഷൻ, മണക്കാട് മാർക്കറ്റ് ജംഗ്ഷൻ വഴിയാണ് ശാസ്താക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര. അലങ്കരിച്ച വഴിയ്ക്കിരുവശവും ഭക്തർ ദേവിയെ വരവേറ്റ് പുഷ്പാഭിഷേകത്തിനായി കാത്തുനിൽക്കും.
റോഡ് നിറഞ്ഞ് നീങ്ങുന്ന കുത്തിയോട്ടക്കാർക്കൊപ്പം അലങ്കരിച്ച വാഹനങ്ങളും നാടൻ കലാരൂപങ്ങളും ഫ്ളോട്ടുകളും എഴുന്നള്ളത്തിന് അകമ്പടി സേവിക്കും. ശാസ്താക്ഷേത്രത്തിലെത്തി വിശ്രമിച്ചശേഷം ദേവി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും. പ്രധാനനടയായ വടക്കേനട വഴിയാണ് ദേവി തിരികെ ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുന്നത്.