തിരുവനന്തപുരം വെൺപാലവട്ടത്ത് രണ്ട് അപകടങ്ങൾ; യുവാവിന് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്!!
തിരുവനന്തപുരം : ബൈപാസ് റോഡിൽ ഇന്നലെ പുലർച്ച നടന്ന രണ്ട് അപകടങ്ങളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കാറിലും ബൈക്കിലുമായി സഞ്ചരിച്ചിരുന്ന നാലുപേർക്ക് പരിക്കേറ്റു. മൂന്ന് ബൈക്കുകൾ തമ്മിൽ കൂട്ടയിടിച്ചുണ്ടായ അപകടത്തിലാണ് യുവാവ് ദാരുണമായി മരിച്ചത് . ഇതേ അപകടത്തിൽപ്പെട്ട മറ്റു രണ്ടു ബൈക്കുകളിലായി സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കൾക്ക് പരിക്കേറ്റു.
കോഴിക്കോട്ട് 442 കോടിയുടെ വൈദ്യുത പദ്ധതികള്‍; കുന്ദമംഗലത്ത് 220 കെവി നിര്‍മാണം തുടങ്ങി
ട്രാവൻകൂർമാളിലെ ഹോട്ടൽ ജീവനക്കാരൻ കല്ലറ പാങ്ങോട് ദാരുൽ ഇസ്ലാമിൽ അബ്ദുൾ നാസർ -നാജു ദമ്പതികളുടെ മകൻ ഒമർ (20 ) ആണ് മരിച്ചത്. പാങ്ങോട് സ്വദേശി ഷെഫിൻ (21 ), കടക്കൽ സ്വദേശി ഹൈഷാം (21) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ ബൈപാസിൽ വെൺപാലവട്ടത്താണ് അപകടം നടന്നത്.
ആസാദ് ഹോട്ടലിന്റെ ട്രാവൻകൂർമാൾ ബ്രാഞ്ചിലെ ജീവനക്കാരായ ഒമറും ഹൈഷാമും , സ്റ്റാച്യൂ ബ്രാഞ്ച് ജീവനക്കാരനായ ഷെഫിനും ഒരുമിച്ചാണ് താമസിക്കുന്നത്. രാത്രിയിൽ ജ്യൂസ് കുടിക്കാനായി കഴക്കൂട്ടത്തെ അറേബ്യൻ ബേക്കറിയിൽ പോയി മടങ്ങിവരികയായിരുന്ന ഇവരിൽ ഒരാളുടെ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നാലെ വന്ന ഒമറിന്റെ ബൈക്ക് അതിൽവന്നിടിക്കുകയായിരുന്നു.പിന്നാലെ വന്ന ബൈക്കും ഇടിച്ചു വീണു. ബൈക്കുകൾ ഡിവൈഡറിൽ ഇടിച്ചുകയറിയപ്പോൾ ഇവർ റോഡിൽ പലഭാഗത്തായി തെറിച്ചു വീണു. ഡിവൈഡറിൽ ശരീരം ഇടിച്ചുവീണ് വയറിന്റെ ഭാഗത്തുവച്ച് രണ്ടായി മുറിഞ്ഞുമാറിയ ഒമർ സംഭവ സ്ഥലത്ത് വച്ച് മരിച്ചു.ഷെഫീന് കാലിനാണ് പരിക്ക് .
ഹൈഷാമിന് നിസാരപരിക്കുമാണുള്ളത്.അപകടം നടന്ന ഉടൻ ഷെഫിൻ പൊലീസിൽ വിളിച്ചറിയച്ചതനുസരിച്ച് 108 ആംബുലൻസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.റോഡിൽ തെറിച്ചുവീണതിനിടെ ഡിവൈഡറിന്റെ പോസ്റ്റിലോ മറ്റോ ഇടിച്ചതാകാം ഒമറിന്റെ ശരീരം രണ്ടായി മുറിയാനിടയാക്കിയതെന്നും പൊലീസ് പറഞ്ഞു.മൂന്നുപേരും സഞ്ചരിച്ചിരുന്നത് പൾസർ ബൈക്കുകളിൽ ആയിരുന്നു.
ഒമറിന്റെ ശരീരം റോഡരിൽ നിന്നും മാറ്റുന്നതിന് മുൻപ് അതിന് മുന്നിലായി നിറുത്തിയിട്ടിരുന്ന ലോറിയിൽ അതുവഴി വന്ന ഇന്നോവ കാറിടിച്ചാണ് രണ്ടാമത്തെ അപകടം നടന്നത്.കണിയാപുരം സ്വദേശി ഹസനും ഇയാളുടെ സുഹൃത്തുമാണ് കാറിൽ ഉണ്ടായിരുന്നത്.പരിക്കേറ്റ ഹസനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും സുഹൃത്തിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പിന്നീട് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി.മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ചോഴിയക്കോട് ജുമ മസ്ജിദിൽ ഖബറടക്കി.സഹോദരങ്ങൾ; റാഷിദ്. (സൗദി അറേബ്യ), ഷാലിമ, ഷംന.പേട്ട പൊലീസ് കേസെടുത്തു.