കാട്ടാക്കട മൊളിയൂർ മഹാദേവക്ഷേത്രത്തിൽ കവർച്ച: കാണിക്കപ്പെട്ടിയിൽ നിന്ന് നഷ്ടമായത് 40,000ത്തോളം രൂപ!!
കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള മൊളിയൂർ മഹാദേവക്ഷേത്രത്തിൽ കവർച്ച. നാലമ്പലത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന നാല് കാണിക്ക വഞ്ചികളും ശ്രീകോവിലിന് മുന്നിലെ പ്രധാന കാണിക്ക വഞ്ചിയുമാണ് കവർന്നത്. ഇന്നലെ പുലർച്ചേ നാലര മണിയോടെ ക്ഷേത്രത്തിലെ സ്വാമിമാർ പ്രഭാത പൂജ ഒരുക്കങ്ങൾക്ക് എത്തിയപ്പോഴാണ് വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്.
തുടർന്ന് മറ്റു ജീവനക്കാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.40,000ത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര മേൽനോട്ടക്കാർ പറയുന്നു. ക്ഷേത്രത്തിന്റെ മതിൽകടന്ന് അകത്തുകടന്ന മോഷ്ടാക്കൾ ശ്രീകോവിലിനുള്ളിലേക്കുള്ള വാതിലും തുറന്നിട്ടുണ്ട്. മോഷണത്തിന് ശേഷം മതിൽക്കെട്ടിനകത്തെ വാതിലിന്റെ കുറ്റി ഇളക്കിയാണ് ഇവർ പുറത്തേക്ക് പോയത്.
മഹാദേവ ക്ഷേത്രത്തിലെയും ഉപദേവതകളുടെയും കാണിക്കവഞ്ചികൾ രാത്രി നട അടയ്ക്കുമ്പോൾ പ്രധാന ക്ഷേത്രത്തിനുള്ളിലാണ് സൂക്ഷിക്കുന്നത്. മഹാദേവന്റെ വിഗ്രഹത്തിലെ വെള്ളിയിലുള്ള മുഖച്ചാർത്തും ശ്രീകോവിലിനുള്ളിൽ ഇളക്കിയ നിലയിൽ കണ്ടെത്തി. കാട്ടാക്കടയിലെ മുഞ്ചിറ മഠത്തിന്റെ നിയന്ത്രണത്തിലായിരുന്നു ക്ഷേത്രം.
അവകാശത്തർക്കത്തെ തുടർന്ന് കുറച്ച് വർഷങ്ങളായി ആർ.ഡി.ഒ ചുമതലപ്പെടുത്തിയ റിസീവറാണ് ക്ഷേത്രഭരണം നടത്തുന്നത്. ഇവിടെ സുരക്ഷാജീവനക്കാരോ സി.സി ടി.വി കാമറയോ ഇല്ല. മൂന്നുമാസത്തിലൊരിക്കലാണ് കാണിക്കവഞ്ചികളിലെ വരവ് റിസീവറായ കാട്ടാക്കട തഹസിൽദാർ എണ്ണിത്തിട്ടപ്പെടുത്തുന്നത്. മോഷണവിവരമറിഞ്ഞ് തഹസീൽദാർ ഷീജാബീഗത്തിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും കാട്ടാക്കട സി.ഐ വിജയരാഘവൻ, എസ്.ഐ സജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.