അവർക്കൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഹൃദയഭേദകം, പിഎസ്സി സമരത്തിൽ പ്രതികരിച്ച് ഷിബു ബേബി ജോൺ
കൊല്ലം: നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ ദിവസങ്ങളായി തുടരുന്ന സമരത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. സമരം ചെയ്യുന്നവരെ കാണാൻ കേരളത്തിലെ 20 മന്ത്രിമാരിൽ ഒരാൾ പോലും ഇന്നുവരെ സന്നദ്ധരായിട്ടില്ലെന്നത് പ്രതിഷേധാർഹമാണ് എന്ന് ഷിബു ബേബി ജോൺ പ്രതികരിച്ചു.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്: ''ഞങ്ങളുടെ ജീവിതമാണ് സാർ ഈ ലിസ്റ്റ്. കരിങ്കല്ല് ചുമന്നിട്ടാണ് സാർ ഈ റാങ്ക് ലിസ്റ്റിൽ വന്നത്. രാത്രി ഒരു മണി വരെയും രണ്ട് മണി വരെയും തലയിൽ വെള്ളം കോരി വീഴ്ത്തി പഠിച്ചിട്ടാണ് സാർ റാങ്ക് ലിസ്റ്റിൽ വന്നത്. '' സി.പി.ഒ റാങ്ക് ലിസ്റ്റിലുള്ള വിഷ്ണു മനോരമ ചാനലിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന വീഡിയോ കണ്ടപ്പോൾ നെഞ്ചിലൊരു നീറ്റലായിരുന്നു. ഇന്നലെ അവരുടെ സമരപ്പന്തൽ സന്ദർശിച്ചു.
സി.പി.ഒ ഉദ്യോഗാർത്ഥികൾ 9 ദിവസമായി നിരാഹാരത്തിലും ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾ 21 ദിവസമായി സമരത്തിലുമാണ്. അവിടെ അവർക്കൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഹൃദയഭേദകമായിരുന്നു. വിഷ്ണു പറഞ്ഞത് പോലെ ജീവിതത്തിൻ്റെ കയ്പ്പ് നീർ കുടിച്ച്, പ്രതിസന്ധികളോട് പോരാടി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചവരായിരുന്നു അധികവും. കഴിഞ്ഞ സർക്കാർ നടത്തിയ നിയമനങ്ങളുടെ പകുതി പോലും നടത്താൻ ഈ സർക്കാർ തയ്യാറാകാതിരുന്നപ്പോൾ ആ യുവാക്കൾക്ക് കൈവിട്ടുപോകുന്നത് പാതിരാത്രിയിലും തലയിൽ വെള്ളമൊഴിച്ച് ഉറങ്ങാതെ പഠിക്കാൻ അവരെ പ്രേരിപ്പിച്ച അവരുടെ സ്വപ്നങ്ങളാണ്, അവർക്കൊപ്പം ഉണർന്നിരുന്ന ആ കുടുംബങ്ങളുടെ പ്രതീക്ഷകളാണ്.
റോഡിലെ ടാറിൽ അന്തിയുറങ്ങേണ്ടി വരുന്ന ആ യുവാക്കളുടെ കണ്ണുനീരിന് ഏത് സിംഹാസനത്തെയും ചുട്ടെരിക്കാനുള്ള കരുത്തുണ്ട്. ആ യുവാക്കൾക്ക് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ ഉൾപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. അവർക്കാരോടും വിദ്വേഷമില്ല. നീതി തരണമെന്ന അഭ്യർത്ഥന മാത്രമാണുള്ളത്. എന്നാൽ അവകാശപ്പെട്ട തൊഴിലിനായി കഴിഞ്ഞ 21 ദിവസമായി സമരം ചെയ്യുന്നവരെയും 9 ദിവസമായി നിരാഹാരമനുഷ്ഠിക്കുന്നവരെയും കാണാനോ ചർച്ച നടത്താനോ കേരളത്തിലെ 20 മന്ത്രിമാരിൽ ഒരാൾ പോലും ഇന്നുവരെ സന്നദ്ധരായിട്ടില്ലെന്നത് പ്രതിഷേധാർഹമാണ്.
കഴിഞ്ഞ കുറച്ച് കാലമായി മന്ത്രിസഭാ യോഗം ചേരുന്നത് തന്നെ സ്ഥിരപ്പെടുത്തലുകൾ നടത്താനാണ്. കേരളത്തിലെ മറ്റ് വിഷയങ്ങളൊന്നും അവർ ചർച്ച ചെയ്യുന്നത് പോലുമില്ല. അത്തരത്തിൽ നിയമനങ്ങളെല്ലാം പാർട്ടി നേരിട്ടു നടത്തുമ്പോൾ സെക്രട്ടറിയേറ്റ് അടക്കമുള്ള സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം എ.കെ.ജി സെൻ്ററിന് സമാനമായി പാർട്ടിക്കാർക്ക് മാത്രം നിയമനം നൽകുന്ന സ്ഥാപനങ്ങളായി മാറുകയാണ്''.