റിട്ട. കേണല്‍ വെടിവച്ചു;രണ്ട് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: വാഹനത്തിന് വഴി കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കം ഒടുവില്‍ വെടിവപ്പില്‍ കലാശിച്ചു. തിരുവനന്തപുരം വലിയവിളയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം വലിയവിളയില്‍ ഹർത്താല്‍ ആചരിക്കുകയാണ്.
റിട്ടയേര്‍ഡ് കേണല്‍ ബ്രെല്‍വിന്‍ ആണ് വെടിവച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി വെങ്കിടേശ്വര റാവു, സിപിഎം പ്രവര്‍ത്തകനായ മനോജ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇതില്‍ വെങ്കിടേശ്വര റാവുവിന്റെ നില ഗുരുതരമാണ്.
വെങ്കിടേശ്വര റാവുവിന് വയറിലും മനോജിന് തുടയിലും ആണ് വെടിയേറ്റത്. മനോജിന്റെ തുടയെല്ല് തകര്‍ന്നു. ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിച്ചു.
ജനുവരി 29 ന് രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. കേണല്‍ സ്വന്തം കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. ഇടുങ്ങിയ വഴിയായിരുന്നു. ഈ സമയം എതിരെ നിന്ന് ഒരു ഓട്ടോ റിക്ഷ വന്നു. ആര് വഴി വിട്ടുകൊടുക്കും എന്നതായി പിന്നെ തര്‍ക്കം. ഇതോടെ നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടു.
കേണലിന്റെ വീടിന് അടുത്ത് വച്ചായിരുന്നു സംഭവം. ക്രുദ്ധനായ ബ്രെല്‍വിന്‍ വീട്ടിലേക്ക് പോയി തോക്കെടുത്ത് കൊണ്ടുവന്ന് തുരുതുരെ വെടിവക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
ബ്രെല്‍വിന്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇയാളുടെ കയ്യില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി നന്നായി പെരുമാറുകയും ചെയ്തു. പിന്നീട് പോലീസെത്തി കേണലിനെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് വിധേയനാക്കി.
രാത്രിയില്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കേണലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
ബ്രെല്‍വിന്‍ മുമ്പും തോക്കെടുത്ത് ഭീഷണി മുഴക്കിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.