പിടിച്ചുപറി, മോഷണം, അടിപിടി കേസ്സുകളിലെ പ്രതി കരുമാടിക്കുട്ടൻ സജിത്തിനെ സിറ്റി ഷാഡോ പോലീസ് പിടികൂടി
തിരുവനന്തപുരം: അടിപിടി, മോഷണം, പിടിച്ചുപറി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയെ കരുതൽ തടങ്കൽ ഉത്തരവിനെ തുടർന്ന് സിറ്റി ഷാഡോ പോലീസ് പിടികൂടി. മണക്കാട് വില്ലേജിൽ കരിമഠം കോളനി റ്റി.സി 39/1832ൽ കരുമാടിക്കുട്ടൻ എന്നു വിളിക്കുന്ന സജിത്ത് (22)നെയാണ് ഫോർട്ട് പോലീസ് അറസ്‌റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ സെപ്റ്റംബർ മാസം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള കെഎസ്ആർടിസിയുടെ മെയിൻ ഗ്യാരെജിലേക്ക് രാത്രി പത്തരയോടെ നടന്നു പോകുകയായിരുന്ന കെഎസ്ആർടിസി ഡ്രൈവറെയും സുഹൃത്തിനെയും ആക്രമിച്ച് പേഴ്‌സും പണവും കവർന്ന കേസ്, ചാടിയറയിലുള്ള വ്യദ്ധയെ ഭീഷണിപ്പെടുത്തി സ്വർണ്ണം കവരാൻ ശ്രമിച്ച കേസ്, മണക്കാട് സ്വദേശി ഗണേശനെ ആക്രമിച്ച് സ്വർണ്ണമാല പൊട്ടിച്ചെടുത്ത കേസ്സുകളടക്കമുള്ളവ ചെയതതിനെ തുടർന്നാണ് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ആദിത്യ തയ്യാറാക്കി നൽകിയ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ കളക്ടർ ഡോ.കെ വാസുകി ഇയാൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുയായിരുന്നു.
ഇയാളുടെ കൂട്ടാളി ഷാനവാസിനെയും കഴിഞ്ഞ ദിവസം ഉത്തരവിനെ തുടർന്ന് പൊലീസ് പിടികൂടിയിരുന്നു. സിറ്റി പൊലിസ് കമ്മീഷണർ പി. പ്രകാശിന്റെ നിർദ്ദേശ പ്രകാരം ഡി.സി.പി, കൺട്രോൾ റൂം എ.സി. വി.സുരേഷ് കുമാർ, ഫോർട്ട് എസ്.ഐ ഷാജിമോൻ, ഷാഡോ എസ്.ഐ സുനിൽ ലാൽ ,ഷാഡോ ടീമാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.