ശാഖയെ നേരത്തെയും കൊല്ലാൻ ശ്രമിച്ചു: വിവാഹ ഫോട്ടോ പുറത്തായത് അരുണിനെ പ്രകോപിപ്പിച്ചു, വെളിപ്പെടുത്തൽ!!
തിരുവനന്തപുരം: തിരുവനന്തപുരത്ത് 51കാരി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശാഖാകുമാരിയെ നേരത്തെയും ഭർത്താവായ 28കാരൻ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് വെളിപ്പെടുത്തൽ. 51കാരിയുടെ കൊലപാതകത്തിൽ 28കാരനെ പോലീസ് അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ശാഖാകുമാരിയെ ഭർത്താവായ അരുൺ നേരത്തെയും പതലവണ കൊലപ്പെടുത്താൻ ശ്രമിച്ചതായി ഹോം നഴ്സ് വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് മാത്രം വിവാഹിതരായ ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം വിവാഹ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതാണെന്നും ഹോം നഴ്സായ രേഷ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ചിത്രം പ്രചരിച്ചത് സുഹൃത്തുക്കൾക്കിടയിലും അരുൺ അപമാനിക്കപ്പെടാൻ ഇടയാക്കി. ഈ സംഭവമാണ് അരുണിനെ പ്രകോപിപ്പിച്ചതെന്നാണ് രേഷ്മ മൊഴിയിൽ പറയുന്നത്.
51കാരിയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ച്; ഭർത്താവ് കുറ്റം സമ്മതിച്ചെന്ന് പോലീസ്
വിവാഹ ശേഷം ഇരുവരും തമ്മിൽ പലപ്പോഴും വഴക്കിട്ടതായും മൊഴിയിൽ പറയുന്നുണ്ട്. വിവാഹ റിസപ്ഷനിടെ ഇറങ്ങിപ്പോയ അരുൺ കാറുമെടുത്ത് കറങ്ങിനടക്കുകയായിരുന്നുവെന്നും സമീപവാസികൾ പറയുന്നു. പാരമ്പര്യമായി ആസ്തിയുള്ള ശാഖ തന്നെയാണ് മുൻകയ്യെടുത്ത് വിവാഹം നടത്തിയത്. വിവാഹം നടന്നത് മതാചാര പ്രകാരമായിരുന്നുവെങ്കിലും ബന്ധുക്കളാരും തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഇത് നാട്ടുകാരിലും സംശയത്തിനിടയാക്കിയിരുന്നു.
പള്ളിയിൽ വെച്ച് അരുണും ശാഖാകുമാരിയും വിവാഹം കഴിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. ഇക്കാര്യം പറഞ്ഞ് പലപ്പോഴും ശാഖാ കുമാരി അലോസരപ്പെടുത്തിയെങ്കിലും അരുൺ ഇതിന് തയ്യാറായിരുന്നില്ലെന്ന് മാത്രമല്ല വിവാഹ മോചനത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ശാഖാ കുമാരിയാണ് ഇതിന് തയ്യാറാവാതിരുന്നത്. വിവാഹമോചനത്തിന് ശാഖ വിസമ്മതിച്ചതോടെയാണ് ഇവരെ കൊലപ്പെടുത്താൻ അരുൺ തീരുമാനിച്ചതെന്ന് കാര്യസ്ഥനായ വിജയകുമാർ മൊഴി നൽകിയിരുന്നു. പത്ത് ലക്ഷത്തോളം രൂപ ശാഖ അരുണിന് നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ പുതിയ കാറും വാങ്ങിയിരുന്നു. ഇതിന് പിന്നാലെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഇരുവരും പഞ്ചായത്ത് ഓഫീസിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇതിനെല്ലാമിടയിൽ കൊലപാതകത്തിലേക്ക് നയിച്ചിട്ടുള്ളത് എന്താണെന്ന് വ്യക്തമല്ല.
വൈദ്യുതി മീറ്ററിൽ നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്ക് കൊടുത്തിരുന്ന കണക്ഷൻ കൊടുത്ത് നേരത്തെയും പലതവണ അരുൺ ഇവരെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇത്തവണ ക്രിസ്തുമസിന് വിളക്കുകൾ തൂക്കാൻ കണക്ഷനെടുത്ത വയറിൽ നിന്ന് ഷോക്കേറ്റാണ് ശാഖാ കുമാരി മരണമടഞ്ഞിട്ടുള്ളത്. മരിച്ച ശാഖയുടെ ശരീത്തിലും നിലത്തും ചോരപ്പാടുകൾ കണ്ടതായി പ്രദേശവാസികൾ പോലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു. മൂക്കും ചതഞ്ഞ നിലയിലായിരുന്നു. പുലർച്ചെ വീട്ടിൽ വെച്ച് ഷോക്കേറ്റു എന്ന് പറഞ്ഞാണ് കാരണക്കോണം മെഡിക്കൽ കോളേജിലേക്ക് ശാഖയെ എത്തിക്കുന്നത്. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ ശാഖയ്ക്ക് ജീവനുണ്ടായിരുന്നില്ല. അരുണിന്റെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയതോടെയാണ് പോലീസിൽ വിവരം അറിയിച്ചത്. ഇതോടെ ഷോക്കടിപ്പിച്ച് കൊന്നുവെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ അരുൺ സമ്മതിക്കുകയും ചെയ്തു.