ശംഖുമുഖം ബീച്ച് കാർണിവലിന് തുടക്കമായി; ഏറ്റവും വലിയ ആകർഷണം, കാർണിവൽ 28 വരെ
തിരുവനന്തപുരം: ശംഖുമുഖം ആർട് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബീച്ച് കാർണിവലിന് തുടക്കമായി. ശംഖുമുഖം തീരത്തെ വിവിധ നിറങ്ങളിൽ ആറാടിക്കുന്ന സിംക്രണൈസ്ഡ് ലൈറ്റിംഗാണ് ബീച്ച് കാർണിവലിന്റെ ഏറ്റവും വലിയ ആകർഷണം. 28 വരെ ബീച്ച് കാർണിവൽ നീളും. എല്ലാ ദിവസവും വൈകിട്ട് വിവിധ കായിക മൽസരങ്ങളും രാത്രി കലാപരിപാടികളും നടക്കും. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനോടൊപ്പം വൈലോപ്പള്ളി സംസ്കൃതി ഭവൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയും ബീച്ച് കാർണിവലിൽ കൈകോർക്കുന്നുണ്ട്.
നാടൻ ബോംബുകളും കഞ്ചാവുമായി മൂന്നുപേർ പിടിയിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ
23ന് വൈകിട്ട് നാല് മുതൽ പുരുഷന്മാരുടെ വടംവലി മൽസരം, രാത്രി ഏഴിന് ലോക്ധർമി അവതരിപ്പിക്കുന്ന നാടകം 'ശാകുന്തളം'. 24ന് വൈകിട്ട് നാലിന് ബീച്ച് ഹാൻഡ് ബോൾ മൽസരം, രാത്രി ഏഴിന് മെഗാഷോ 'മദ്രാസ് മെയിൽ'. 25ന് വൈകിട്ട് നാലിന് ബീച്ച് ഫുട്ബോൾ മൽസരം, രാത്രി ഏഴിന് ദിവ്യ നെടുങ്ങാടിയുടെ മോഹിനിയാട്ടം തുടർന്ന് പി.ഭാസ്കരൻ സ്മൃതി ഗീതം. 26ന് വൈകിട്ട് നാലിന് ബീച്ച് വോളിബോൾ മൽസരം, രാത്രി ഏഴിന് തെയ്യം. അഗ്നി ഘണ്ടാകർണൻ ഉൾപ്പെടെ പ്രമുഖങ്ങളായ മൂന്ന് തെയ്യക്കോലങ്ങൾ മലബാറിന്റെ അനുഷ്ഠാന രീതിയിൽ ശംഖുമുഖം തീരത്ത് അവതരിപ്പിക്കപ്പെടും.
27ന് വൈകിട്ട് നാലിന് സ്ത്രീകളുടെ വടംവലി മൽസരം, രാത്രി ഏഴിന് കർണാടകയിൽ നിന്നുള്ള നാടോടി കലാരൂപമായ ദൊല്ലു കുനിത. സമാപന ദിവസമായ 28ന് രാത്രി ഏഴിന് ജോബ് കുര്യനും ആൻ ആമിയും നയിക്കുന്ന മ്യൂസിക്കൽ ബാൻഡിന്റെ സംഗീത നിശ. കലാ വിന്യാസങ്ങൾ, ഫുഡ് കോർട്ട്, ആരോഗ്യ പ്രദർശനം, പുസ്തകമേള എന്നിവയും ബീച്ച് കാർണിവലിന്റെ ഭാഗമായുണ്ട്. കാർണിവലിൽ എത്തുന്നവരുടെ പോർട്രെ്ര്രയുകൾ ചിത്രകലാ വിദ്യാർഥികൾ തൽസമയം വരച്ചുനൽകും. ബീച്ച് കാർണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്.