പാർവതി പുത്തനാറിലേക്ക് സ്കൂൾ വാൻ മറിഞ്ഞുണ്ടായ അപകടം; ഓർമ്മയും ചലനശേഷിയും ഇല്ലാതെ ഏഴ് വർഷം... പത്ത് വയസ്സുകാരൻ ഇർഫാനും അവസാനം മരണത്തിന് കീഴടങ്ങി!
തിരുവനന്തപുരം: കരിക്കകത്ത് സ്‌കൂള്‍ വാന്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇർഫാൻ (10) മരിച്ചു.തലയ്ക്ക് ഗുരുതമായി പരിക്കേറ്റ് ഓർമ്മയും ചലനശേഷിയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു കഴിഞ്ഞ ഏഴുവർഷമായി ഇർഫാൻ. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.2011 ഫെബ്രുവരി 17ന് സ്കൂൾ വാൻ പാർവതി പുത്തനാറിലേക്ക് മറിഞ്ഞ് ആറു നഴ്സറി വിദ്യാർഥികളും ആയയും മരിച്ചിരുന്നു.
റോഡിലെ കല്ലിൽ തട്ടി വാൻ നിയന്ത്രണം വിടുകയായിരുന്നു. പായൽ നിറഞ്ഞുകിടക്കുന്നതിനാൽ പാർവതി പുത്തനാറിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. എട്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം ഷാജഹാൻ - സജിനി ദമ്പതികൾക്കുണ്ടായ കുട്ടിയായിരുന്നു ഇർഫാൻ. അപകടത്തെ തുടർന്ന് കുറേക്കാലം ഇർഫാൻ ആശുപത്രി വെന്റിലേറ്ററിലായിരുന്നു. പിന്നീടാണ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ചെലവുകൾ ഏറ്റെടുത്ത് വിദഗ്ദ ചികിത്സയ്ക്കായി ഇർഫാനെ വെല്ലൂരിലേക്ക് കൊണ്ടുപോയത്.
എന്നാൽ, അവിടത്തെ ചികിത്സയ്ക്കും ഇർഫാനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ സർക്കാർ ചെലവിൽതന്നെ ചികിത്സകൾ നടത്തിവന്നിരുന്നത്.മകന്റെ ചികിത്സയ്ക്കായി ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച പിതാവ് ഷാജഹാന് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു