എല്ലാവരും നോക്കി നിൽക്കെ അജ്ഞാതൻ കോവളത്ത് കടലിൽ ചാടി;സംഭവം വ്യാഴാഴ്ച അർദ്ധ രാത്രി,തിരച്ചിൽ തുടരുന്നു
കോവളം: അർദ്ധരാത്രി പൊലീസും ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരും നോക്കിനിൽക്കെ കോവളത്ത് കടലിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല. മുപ്പത് വയസു തോന്നിക്കുന്ന അജ്ഞാതനായ യുവാവിനായി മറൈൻ എൻഫോഴ്സ്മെന്റിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. എന്നാൽ കടൽക്ഷോഭം രക്ഷാപ്രവർത്തനത്തെ പ്രതീകൂലമായി ബാധിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് കോവളം ഗ്രോബീച്ചിലെ പഞ്ചനക്ഷത്ര ഹോട്ടലിന് സമീപത്ത് യുവാവ് കടലിൽ ചാടിയത്. ഹോട്ടലിൽ നടന്ന ഒരു സാംസ്കാരിക പരിപാടിക്ക് ശേഷം പങ്കെടുത്തവരെ മറ്റൊരു ഹോട്ടലിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകാൻ വന്ന വാഹനത്തിന്റെ മുകളിൽ കിടന്നാണ് യുവാവ് ഹോട്ടൽ കോമ്പൗണ്ടിൽ എത്തിയത്. ഇയാൾ വാഹനത്തിന് മുകളിൽ കയറിയ കാര്യം ഡ്രൈവറും അറിഞ്ഞിരുന്നില്ല.
ഹോട്ടൽ കവാടത്തിലേക്ക് വാഹനം കയറുന്നതിനിടയിൽ ഇയാളെ കണ്ട സെക്യൂരിറ്റി ജീവനക്കാർ യുവാവിനെ താഴെയിറക്കി ചോദിച്ചപ്പോൾ മണക്കാട് സ്വദേശിയാണെന്നും കണ്ണൂരിൽ ജോലിയാണെന്നും പറഞ്ഞിരുന്നു. സന്ദർശകരൊക്കെ പോയിരുന്നതിനാൽ കോവളം സ്റ്റേഷനിലെ പൊലീസുകാരും ഹോട്ടൽ സെക്യൂരിറ്റിക്കാരും സ്ഥലത്തുണ്ടായിരുന്നു.
ഹോട്ടലിന്റെ കോമ്പൗണ്ടിലൂടെ കടൽക്കരയിലേക്ക് തിരിച്ച യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ഇയാളെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കടലിലേക്ക് ചാടിയ യുവാവ് നീന്തി തൊട്ടടുത്ത പാറയിൽ കയറിക്കൂടി. പൊലീസിന്റെ നിർദ്ദേശം മറികടന്ന് വീണ്ടും നീന്തിയ യുവാവിനെ തിരച്ചുഴിയിൽപ്പെട്ട് കാണാതാവുകയായിരുന്നു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുന്നതേയുള്ളൂ എന്ന് കോവളം പൊലീസ് പറഞ്ഞു.