ആറയൂർ കൊലപാതകം: രണ്ടാം പ്രതിയും പിടിയിലായി
പാറശാല: ആറയൂരിലെ വിനു കൊലക്കേസിലെ പ്രതി ഷാജിയുടെ അച്ഛൻ കൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ പാറശാല പൊലീസ് അറസ്റ്റുചെയ്‌തു. ചെങ്കൽ ആറയൂർ അലത്തറവിളാകം എസ്.എസ് ഭവനിൽ അപ്പുക്കുട്ടൻ എന്ന അഭിലാഷ് (38) ആണ് അറസ്റ്റിലായത്. വിനു കൊലക്കേസ് തെളിഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഒമ്പത് വർഷം മുമ്പ് നടന്ന കൃഷ്ണന്റെ മരണവും കൊലപാതകമെന്ന് തെളിഞ്ഞത്. വിനു കൊലക്കേസിലെ ഒന്നാം പ്രതി ഷാജി, കൊല്ലപ്പെട്ട വിനു എന്നിവരാണ് മറ്റ് പ്രതികൾ.
ആരോഗ്യത്തിൽ നമ്പർ വൺ ആയി കേരളം! കേരളത്തെ ഉപദേശിച്ച യോഗിയുടെ യുപി പിന്നിൽ, നീതി ആയോഗ് റിപ്പോർട്ട്
ഷാജിയുടെ അച്ഛൻ കൃഷ്ണന്റെ പേരിലുള്ള നാലര ഏക്കറോളം വരുന്ന വസ്‌തുക്കൾ അച്ഛന്റെ സമ്മതമില്ലാതെ ഷാജി ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയിരുന്നു. 2006ലാണ് സംഭവം നടന്നത്. ഇതിനെതിരെ ഫയൽ ചെയ്‌ത കേസിൽ കൃഷ്ണന് അനുകൂലമായി വിധി ഉണ്ടായതിനെ തുടർന്ന് വസ്‌തുക്കൾ കൈക്കലാക്കുന്നതിനാണ് ഷാജിയും സംഘവും ചേർന്ന് കൃഷ്ണനെ കൊലപ്പെടുത്തിയത്. കൊറ്റാമത്തിന് സമീപത്തെ ഒരു വാഴത്തോപ്പിലെ പമ്പ് ഹൗസിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കൃഷ്ണനെ രാത്രിയിലെത്തി വിളിച്ചിറക്കിയ ശേഷം കൊറ്റാമം പുത്തൻകുളം റോഡിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ കയറ്റി ഷാജിയും വിനുവും അഭിലാഷും ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
ഇതിന് ശേഷം മൃതദേഹം ചാക്കിൽക്കെട്ടി തമിഴ്‌നാട്ടിലെ താമ്രപർണി ആറിന് കുറുകെയുള്ള തേമാനൂർ പാലത്തിൽ നിന്നു താഴേക്ക് ഇടുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ അരുമന പൊലീസ് അജ്ഞാത മൃതദേഹമെന്ന രീതിയിൽ കേസ് എഴുതി തള്ളുകയായിരുന്നു. എന്നാൽ അടുത്തിടെ ആറയൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ വിനുവിന്റെ കൊലപാതകത്തിന് പിന്നിലെ പ്രതികളായ ഷാജി, പല്ലൻ അനി എന്നിവരുടെ അറസ്റ്റോടെയാണ് കൃഷ്ണന്റെ തിരോധാനത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചത്. കൃഷ്ണനെ കൊന്ന സംഭവത്തിൽ പ്രതിഫലം ചോദിച്ച് ഭീഷണിപ്പെടുത്തിയതിനാണ് വിനുവിനെ ഷാജി കൊലപ്പെടുത്തിയത്.
അരുമന തേമാനൂർ പാലത്തിലും, കൊറ്റാമത്തെ വാഴത്തോപ്പിന് സമീപത്തെ റോഡിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. റൂറൽ എസ്.പി അശോകിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, പാറശാല സി.ഐ കെ.എസ്. വിജയൻ, എസ്.ഐമാരായ ശ്രീലാൽ, ചന്ദ്രശേഖരൻ, സുജിത്ത്, എസ്.സി.പി.ഒ ഷാജി, റൂറൽ ഷാഡോ ടീം അംഗങ്ങളായ പോൾവിൻ, അജിത്ത്, പ്രവീൺ, ആനന്ദ്, സുനിൽലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.