ശിവരാത്രി മാർച്ച് നാലിന്... 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ ഓടി ദർശനം നടത്തുന്ന ശിവാലയ ഓട്ടം മാർച്ച് മൂന്നിന് തുടങ്ങും
കുഴിത്തുറ: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ ഓടി ദർശനം നടത്തുന്ന ശിവാലയ ഓട്ടം മാർച്ച് 3 ഞായറാഴ്ച തുടങ്ങും. തിങ്കളാഴ്ചയാണ് മഹാശിവരാത്രി. ശൈവ-വൈഷ്ണവ ബന്ധം ഊട്ടിയുറപ്പിക്കുന്ന ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയിൽ മാത്രമാണ് ഉള്ളതെന്നും പ്രത്യേകതയാണ്. ശിവരാത്രിയുടെ തലേദിവസം മുഞ്ചിറ തിരുമല ക്ഷേത്രത്തിൽ നിന്ന് സന്ധ്യാദീപാരാധന തൊഴിതാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്.
ഏകദേശം 110 കിലോമീറ്റർ ദൂരം യാത്ര ചെയ്തു തിരുനട്ടാലത്ത് ശങ്കരനാരായണനെ തൊഴുത് തീർത്ഥാടനം പൂർത്തിയാകും. ശിവരാത്രിക്ക് തലേദിവസം ആരംഭിക്കുന്ന ശിവാലയ ഓട്ടം ശിവരാത്രിയുടെ പിറ്റേദിവസം രാവിലെ പൂർത്തിയാകും. ഈ ദൂരമത്രയും കാൽനടയായി സഞ്ചരിക്കുന്നതാണ് രീതി. കുഴിത്തുറയിൽ നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ആദ്യത്തെ ശിവക്ഷേത്രമായ തിരുമലയിലെത്താം.

അവിടെ നിന്നു മാർത്താണ്ഡം വഴി തിക്കുറുശ്ശി മഹാദേവ ക്ഷേത്രത്തിലെത്തും. അവിടെ നിന്നും അരുമന വഴി തൃപ്പരപ്പ് ക്ഷേത്രത്തിലും കുലശേഖരം വഴി തിരുനന്തിക്കരയിലും എത്താം. ശിവാലയ ഓട്ടം തുടങ്ങുന്ന ദിവസം രാത്രി തന്നെ ഇവിടെ ഉത്സവത്തിന് കൊടിയേറും. തിരുനന്തിക്കരയിൽ നിന്ന് കുലശേഖരം വഴി പൊൻമനയിലും ഉവിടെ നിന്നു പന്നിപ്പാകം ക്ഷേത്രത്തിലുമെത്താം. അവിടെ നിന്ന് കൽക്കുളം ക്ഷേത്രം സന്ദർശിച്ച് മേലാങ്കോട് ക്ഷേത്രത്തിലുമെത്താം.
തുടർന്ന് തിരുവടയ്ക്കോട് എത്തി തിരുവിതാംകോടും സന്ദർശിക്കാം. മഹാരാജാവ് ശ്രീമൂലം തിരുനാൾ പുനരുദ്ധാരണം ചെയ്ത ക്ഷേത്രമാണ് പതിനൊന്നാമത്തെ തിരുപന്നിയോട് ക്ഷേത്രം. അവിടെ നിന്നും നാലു കിലോമീറ്റർ ഉള്ളിലാണ് പന്ത്രണ്ടാമത്തെ ശിവാലയ ക്ഷേത്രം തിരുനട്ടാലം ഇവിടെ തൊഴുതാണ് ഭക്തർ ശിവാലയ ഓട്ടം പൂർത്തിയാക്കുന്നത്.












Click it and Unblock the Notifications