ഡാം തുറന്ന് വിട്ടത് അർധരാത്രി, മുന്നറിയിപ്പുമില്ല! പുലർന്നപ്പോൾ വെള്ളത്തിൽ മുങ്ങി വീടുകൾ!
തിരുവനന്തപുരം: അരുവിക്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്ന ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ജില്ലയില്‍ കനത്ത മഴ പെയ്തതിന് പിന്നാലെ ഡാം അധികാരികള്‍ തുറന്ന് വിട്ടത്.
ഇതോടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെളളത്തില്‍ മുങ്ങി. നൂറുകണക്കിന് വീടുകളിലേക്കാണ് വെള്ളം ഇരച്ച് കയറിയത്. വലിയൊരു ദുരന്തത്തില്‍ നിന്നും ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് എന്നാണ് ആളുകള്‍ പറയുന്നത്.
സീസണിലെ തന്നെ ഏറ്റവും ഉയര്‍ന്ന മഴ
വ്യാഴാഴ്ച രാത്രി മുതല്‍ തലസ്ഥാനത്ത് അപ്രതീക്ഷിതമായി കനത്ത മഴയാണ് പെയ്തത്. 6 മണിക്കൂറോളം തുടര്‍ച്ചയായി മഴ പെയ്തു. നെടുമങ്ങാട് പ്രദേശത്ത് സീസണിലെ തന്നെ ഏറ്റവും ഉയര്‍ന്ന മഴയാണുണ്ടായതെന്നാണ് പറയുന്നത്. 223 മില്ലിമീറ്റര്‍ മഴ ഇവിടെ പെയ്തു. 115 മില്ലി മീറ്റര്‍ മഴ വരെയേ കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിച്ചിരുന്നുളളൂ.
അര്‍ധരാത്രിക്ക് ശേഷം
എന്നാല്‍ അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെയാണ് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ അര്‍ധരാത്രിക്ക് ശേഷം തുറക്കേണ്ടതായി വന്നത്. ഡാമിന്റെ അഞ്ച് ഷട്ടറുകളും ഒരുമിച്ച് തുറക്കുകയാണുണ്ടായത്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ നാല് മണി വരെ ആയിരുന്നു ജല അതോറിറ്റി ഡാമിന്‌റെ ഷട്ടറുകള്‍ തുറന്നത്.
വെള്ളം ക്രമാതീതമായി ഉയര്‍ന്നു
ഡാം തുറന്നത് കൂടാതെ കനത്ത മഴയില്‍ കിള്ളിയാര്‍ നിറഞ്ഞ് ഒഴുകിയതും ദുരിതം കൂട്ടി. തലസ്ഥാന ജില്ലയില്‍ വെള്ളം ഒഴുകിപ്പോകേണ്ട ആറ് ആറുകള്‍ ആണുളളത്. ആ ആറ് ആറുകളും വെള്ളം ക്രമാതീതമായി ഉയര്‍ന്നു. ഡാം തുറക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ജില്ലാ ഭരണകൂടത്തിനും പോലീസിനും വിവരം കൈമാറിയിരുന്നു.
നൂറോളം വീടുകളിലേക്ക് വെള്ളം
എന്നാല്‍ ജില്ലാ ഭരണകൂടം ഇക്കാര്യം ജനങ്ങളെ അറിയിച്ചില്ലെന്നാണ് ആക്ഷേപം. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഡാം തുറക്കുന്നുവെന്ന് പോലീസ് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തേണ്ടതുണ്ട്. എന്നാല്‍ അതുണ്ടായില്ല. നൂറോളം വീടുകളിലേക്കാണ് നേരം പുലരുമ്പോഴേക്ക് വെള്ളം ഇരച്ച് കയറിയത്. നിരവധി പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
Recommended Video
ആലോചന നടത്തിയെന്ന് കളക്ടർ
രാത്രി കുറച്ച് കൂടി നേരത്തെ ആണ് ഡാം തുറന്നിരുന്നത് എങ്കില്‍ ആളുകള്‍ വീടുകളില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളം കയറി വന്‍ ദുരന്തമുണ്ടായേനെ എന്നാണ് ആക്ഷേപം. അരുവിക്കര ഡാം തുറന്നത് ആലോചനകള്‍ക്ക് ശേഷമാണ് എന്നാണ് തിരുവനന്തപുരം കളക്ടര്‍ വിശദീകരിക്കുന്നത്. ആലോചന നടത്തിയില്ലെന്ന മേയറുടെ വാദം കളക്ടര്‍ നിഷേധിച്ചു. വെള്ളപ്പൊക്കത്തിന് കാരണം കനത്ത മഴയാണ് എന്നും കളക്ടര്‍ വ്യക്തമാക്കി.