ശ്യാമള കൊലക്കേസ് : പ്രതികൾ കുറ്റക്കാരെന്ന് കോടതി വിചാരണ നടന്നത് 17 വർഷത്തിന് ശേഷം
തിരുവനന്തപുരം: പള്ളിച്ചൽ മുക്കുന്നിയൂർ സ്വദേശിനി ശ്യാമളയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. വട്ടിയൂർക്കാവ് തോപ്പ് മുക്ക് മേലേപുത്തൻ വീട്ടിൽ വിജയൻ നായർ, മുട്ടത്തറ ശ്രീവരാഹം കല്ലുംമൂട് പുത്തന വീട്ടിൽ വിജയകുമാർ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കൊല നടന്ന് 17 വർഷത്തിന് ശേഷം നടന്ന വിചാരണയിൽ 27 ന് വിധി പറയും. ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് വിചാരണ ചെയ്തത്.
2001 ജൂൺ 25 നാണ് ശ്യാമള കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ പപ്പട കമ്പനിയിലെ ജീവനക്കാരിയായിരുന്നു ശ്യാമള. പപ്പട കമ്പനിയിലെ നിത്യ സന്ദർശകനായിരുന്ന വിജയകുമാറിന് അവിടത്തെ ഒരു ജീവനക്കാരിയുമായി വഴിവിട്ട ബന്ധമുള്ളതായി ശ്യാമള പലരോടും പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിൽ. വനിതാ ജീവനക്കാരെ രാത്രി ഷിഫ്ട് കഴിഞ്ഞ് ബസ് സ്റ്രോപ്പിൽ കൊണ്ടാക്കുന്ന ആട്ടോഡ്രെെവർ വിജയൻ നായരെയാണ് വിജയകുമാർ ഇതിനായി കൂട്ടുപിടിച്ചത്.
സംഭവ ദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ശ്യാമളയെ പാളയം പബ്ളിക് ലെെബ്രറിക്ക് മുൻപിൽ ഇറക്കാതെ വിജയൻ നായർ എ.കെ.ജി സെന്ററിന് സമീപമുളള ഒരു ആട്ടോ വർക്ക് ഷോപ്പിൽ എത്തിച്ചു. അവിടെ കാത്തുനിന്ന വിജയകുമാർ ശ്യാമളയെ കഴുത്തിനു കുത്തിപ്പിടിച്ച് പുറകോട്ട് തള്ളുകയും വീഴ്ചയുടെ ആഘാതത്തിൽ വർക്ക് ഷോപ്പിലെ പെെപ്പു കുറ്റിയിലിടിച്ച് ശ്യാമളയുടെ തല പൊട്ടുകയുമായിരുന്നു. അബോധാവസ്ഥയിലായ ഇവരെ അതേ ആട്ടോയിൽ വഞ്ചിയൂരുള്ള ഒരു തടിമില്ലിനു സമീപം കൊണ്ടിരുത്തിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സ്
ത്രീ അബോധാവസ്ഥയിൽ റോഡിലിരിക്കുന്നതായി വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ ആശുപത്രിയിലത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം ലോക്കൽ പൊലീസ് കേസ് അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. തുടർന്ന് ക്രെെം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.