തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത്: നിർണായ വിവരങ്ങള്‍ പുറത്ത്, തലസ്ഥാനത്തെ അഭിഭാഷകർക്ക് പങ്കെന്ന്!!
തിരുവനന്തപുരം: വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന 25 കിലോ സ്വർണംപിടികൂടിയ കേസിൽ വിമാനത്താവള ജീവനക്കാരും ഇടനിലക്കാരുമടക്കം നിരവധിപേർ കുടുങ്ങിയേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരം എയർപോർട്ടിൽ പിടിയിലായ തിരുവനന്തപുരം തിരുമല വിശ്വപ്രകാശം സ്കൂളിന് സമീപം സുനിൽകുമാർ(45), സുഹൃത്ത് കഴക്കൂട്ടം നിവാസിയായ സെറീന (42) എന്നിവരെ ചോദ്യം ചെയ്ത് വരികയാണ്.
പയ്യാമ്പലം തോട് മണ്ണിട്ടു നികത്തല്‍: പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്ന് സെക്രട്ടറിയുടെ ഉത്തരവ്
ഇവരിൽ നിന്ന് സ്വർണക്കടത്തിനെക്കുറിച്ച് പല സുപ്രധാന വിവരങ്ങളും ലഭിച്ചതായാണ് അറിയുന്നത്. തലസ്ഥാനത്തെ അഭിഭാഷകർക്കും ചില ഗുണ്ടാസംഘങ്ങൾക്കും ഇതുമായി ബന്ധമുള്ളതായാണ് അറിയുന്നത്. സ്വർണ്ണക്കടത്ത് കേസിൽ സുനിൽകുമാറിനെ കാരിയറാക്കിയതിന് പിന്നിൽ ഒരു അഭിഭാഷകനാണെന്നും സൂചനയുണ്ട്.
ജീവനക്കാരുടെ സഹായമുള്ളതിനാൽ കസ്റ്റംസ് പരിശോധനകളൊന്നും കൂടാതെ സുരക്ഷിതമായി സ്വർണ്ണം പുറത്ത് കടത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഹാൻഡ് ബാഗിലാക്കി സ്വർണബിസ്കറ്റുകൾ കടത്തിക്കൊണ്ടുവന്നത്. രണ്ട് ദിവസം മുമ്പാണ് സുനിൽകുമാറും സെറീനയും ദുബായിലേക്ക് പോയത്. അവിടെ നിന്നാണ് സ്വർണം ലഭിച്ചത്. തുടർന്ന് ഒമാനിലേക്ക് പോയ ശേഷമാണ് ഇവർ തിരുവനന്തപുരത്തെത്തിയത്.
കെഎസ്ആർടിസിയിൽ കണ്ടക്ടറായ സുനിൽ കുമാർ കഴിഞ്ഞ ഏഴുവർഷമായി ജോലിക്ക് പോകുന്നില്ല. അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് കോർപ്പറേഷന്റെ അച്ചടക്ക നടപടികൾ നേരിടുന്ന സുനിൽകുമാറും സ്വർണ്ണക്കടത്തിൽ കാരിയറായി വൻതോതിൽ പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് സൂചന.
ചോദ്യംചെയ്യലിൽ ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് മാഫിയയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഡിആർഐക്ക് ലഭിച്ചെന്നാണ് സൂചന. നേരത്തേയും ഇവർ തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വർണം കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. സെറീനയ്‌ക്ക് ഗൾഫിൽ ബ്യൂട്ടി പാർലറുണ്ട്. വിമാനത്താവളത്തിൽ ഇവരുമായി ബന്ധമുള്ള ആരെങ്കിലും ഉണ്ടായിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ സിസി ടിവി ദൃശ്യം പരിശോധിച്ച് വരികയാണ്.