പോക്‌സോ കേസുകള്‍ക്ക് പ്രത്യേക അന്വേഷണ സംഘം: കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കല്‍ ലക്ഷ്യം
തിരുവനന്തപുരം: കേരളത്തില്‍ പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ ഇനി മുതല്‍ പ്രത്യേക പൊലീസ് സഘം. സംസ്ഥാനത്തെ ഓരോ ജില്ലയിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക. പോക്‌സോ സംഘത്തിലേക്ക് ക്രമസമാധാന ചുമതലയില്‍ നിന്നും 44 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ പുനര്‍വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്ത് പോക്‌സോ കേസുകളില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്നും ഇത്തരം കേസുകളിലെ അന്വേഷണം ഊര്‍ജിതമാക്കേണ്ട സാഹചര്യത്തിലാണ് ഇത്തരത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. സുപ്രീം കോടതിയിലും ഒരു വര്‍ഷം മുമ്പ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. പോക്‌സോ കേസുകളില്‍ കുറ്റപത്രവും വിചാരണയുമെല്ലാം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

സിഐ റാങ്കിലുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് നിലവില്‍ പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ക്രമസമാധാന ചുമതലക്ക് ഒപ്പം കിട്ടുന്ന ഈ അധിക ചുമതല കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസത്തിന് കാരണമാകുന്നുണ്ട്. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ഈ കാലയളവില്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കും. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രസക്തി. പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ ഓരോ ജില്ലയിലും പ്രത്യേക സംഘത്തെ രൂപീകരിക്കണം. ഇതു സംബന്ധിച്ച് ക്രൈം ബ്രാഞ്ച് എഡിപിജി റിപ്പോര്‍ട്ട് നല്‍കി.
എന്നാല്‍ പുതിയ സംഘം രൂപീകരിക്കാന്‍ തസ്തികകളില്ല. അതിനാല്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം ചര്‍ച്ചകളിലൊതുങ്ങുകയായിരുന്നു. പ്രതിവര്‍ഷം 500ന് താഴെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനുകളുടെ ചുമതയില്‍ നിന്നും ഇന്‍സ്‌പെക്ടര്‍മാരെ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തോടെയാണ് പോക്‌സോ പ്രത്യേക സംഘത്തിന്റെ രൂപീകരണം ഒരുങ്ങുന്നത്.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ
സംസ്ഥാനത്ത് 112 സ്റ്റേഷനുകളാണ് പ്രതിവര്‍ഷം 500ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സി- കാറ്റഗറിയിലുള്ളത്. ഈ സ്‌റ്റേഷനുകളിലെ ചുമതല എസ്‌ഐ മാര്‍ക്ക് നല്‍കുന്നതാണ് തീരുമാനം. ഇവിടെയുള്ള ഇന്‍സ്‌പെക്ടര്‍മാരെ മറ്റ് മേഖലകളിലേക്ക് പുനര്‍വിന്യസിക്കുമെന്നാണ് ഉന്നത പൊലീസ് യോഗം തീതുമാനിച്ചത്. ഈ സാഹചര്യത്തില്‍ 44 എസ്.എച്ച്.ഒമാരെയും പ്രത്യേക പോക്‌സോ സംഘത്തിലേക്ക് നിയോഗിക്കും. ഇതിനായി ഓഫീസര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. പൊലീസ്
സ്റ്റേഷനുകളില്‍ കുട്ടികള്‍ക്കെതിരായ കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ ഈ കേസുകള്‍ പ്രത്യേക സംഘത്തിന് കൈമാറും. പോക്‌സോ കേസുകളില്‍ ശാസ്ത്രീയ തെളിവുകള്‍ അടക്കം ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.












Click it and Unblock the Notifications