സ്പിരിറ്റ് കേസ് പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ
നേമം: ലോറിയിൽ വാഴക്കുലകൾക്കിടയിൽ 178 കന്നാസുകളിലായി സ്പിരിറ്റ് സ്പിരിറ്റ് ഒളിപ്പിച്ച് കടത്തിയ കേസിലെ മൂന്നാം പ്രതിയെ 20 വർഷത്തിന് ശേഷം പിടികൂടി. ആര്യനാട് അഭിരാമിയിൽ സുനിൽകുമാർ (52) ആണ് നേമം പൊലീസിന്റെ പിടിയിലായത്. മണിക്കുട്ടൻ എന്ന ആളെ മാത്രമേ സംഭവ ദിവസം പിടികൂടാൻ കഴിഞ്ഞിരുന്നുള്ളൂ. സുനിൽകുമാറും മറ്റൊരാളും രക്ഷപ്പെട്ട് ഒളിവിലായിരുന്നു.
സുനിൽകുമാർ കുടുംബസമേതം പല സ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ചും ഫോൺ നമ്പരുകൾ മാറിമാറി ഉപയോഗിച്ചും കഴിയുകയായിരുന്നു. വാടകയ്ക്ക് താമസിച്ച വീടുകളിൽ നിന്നു ലഭിച്ച വിവരമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി 7 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും മണിക്കുട്ടന് വിധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കിട്ടാനുണ്ട്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിന്റെയും സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെയും നിർദേശാനുസരണം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ദീനിൽ, നേമം പൊലീസ് ഇൻസ്പെക്ടർ കെ. പ്രദീപ്, എസ്.ഐ മാരായ എസ്.എസ്.സജി, സഞ്ജു ജോസഫ്, എ.എസ്.ഐ എം. മുഹമ്മദ് അലി, സി.പി.ഒ.മാരായ ബിമൽ മിത്ര, ഗിരി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.












Click it and Unblock the Notifications