മൃതദേഹത്തിൽനിന്നും ഒന്നരപ്പവൻ കവർന്ന മെഡിക്കൽകോളേജ് ജീവനക്കാരി അറസ്റ്റിൽ
ഉള്ളൂർ: മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽകഴിയവെ മരണപ്പെട്ട യുവതിയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിച്ച ജീവനക്കാരി അറസ്റ്റിൽ. മെഡിക്കൽകോളേജിൽ ഗ്രേഡ് 2 അറ്റന്ററായി ജോലിനോക്കുന്ന പന്തളം സ്വദേശിനി ജയലക്ഷ്മി(35)യാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് മന്ത്രി കെ.കെ. ശൈലജയുടെ നിർദ്ദേശപ്രകാരം ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു.
പൊതുസ്ഥലത്ത് മദ്യപാനം; തടഞ്ഞ പോലീസുകാരനെ തല്ലിച്ചതച്ചു, വീഡിയോ
വിഷം ഉള്ളിൽചെന്ന് അവശനിലയിൽ റോഡരികിൽ കണ്ടെത്തിയ രാധയെ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫോർട്ട് പൊലീസാണ് ഇവരുടെ മേൽവിലാസം കണ്ടെത്തി ബന്ധുക്കളെ വിവരം അറിയിച്ചത്. വിവാഹമോചിതയായ ഇവർ 8 വയസുള്ള മകളുമായി അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാവിലെ 8 ഓടെ ഇവർ മരിച്ചു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾക്കിടെ വാർഡിന് സമീപത്തെ ചെറിയ മുറിയിലേക്ക് മാറ്റി.
പിന്നീട് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവരുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല നഷ്ടപ്പെട്ടതായി ഒപ്പമുണ്ടായിരുന്ന മാതാവ് കണ്ടെത്തുകയും ഇവർ ബഹളം വയ്ക്കുകയുമായിരുന്നു. വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും ആരും സമ്മതിച്ചില്ല. സംഭവമറിഞ്ഞ സി.പി.ഐ നേതാവും ആശുപത്രി വികസന സമിതി അംഗവുമായ പി.കെ. രാജു മനുഷ്യാവകാശ കമ്മിഷനും പൊലീസിനും പരാതി നൽകി.
ബന്ധുക്കളും രേഖാമൂലം പരാതി നൽകി. തുടർന്ന് മെഡിക്കൽകോളേജ് സി.ഐ അരുണിന്റെ നേതൃത്വത്തിൽ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയലക്ഷ്മിയെ വിശദമായി ചോദ്യം ചെയ്തു. തുടർന്ന് ഇവർ വാർഡിലെ വേസ്റ്റ് ബക്കറ്റിനുള്ളിൽ ഒളിപ്പിച്ചിരുന്ന മാല എടുത്തു നൽകുകയായിരുന്നു. ഇതോടെ ജയലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.