ഹര്‍ത്താലിനിടെ കൊടിനടയിൽ കെഎസ്ആര്‍ടിസി ബസിന് കല്ലേറ്: ഏണിക്കരയിൽ വാഹനങ്ങൾ തടഞ്ഞു!
ബാലരാമപുരം: കൊടിനടയിൽ ഇന്നലെ രാത്രിയുണ്ടായ കല്ലേറിൽ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയ്ക്ക് പോകുകയായിരുന്ന ഓർഡിനറി ബസിന്റെ ഗ്ളാസുകൾ തകർന്നു. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കരകുളം ഏണിക്കരയിൽ വാഹനങ്ങൾ തടഞ്ഞ പ്രവർത്തകരെ പൊലീസെത്തി പിന്തിരിപ്പിച്ചു.
കേരളം സ്‌തംഭിക്കുന്നത് വായ തുറന്നാൽ വർഗീയ വിഷം മാത്രം പുറത്ത് വിടുന്ന സ്ത്രീക്ക് വേണ്ടി! പോസ്റ്റ്
നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും ഹർത്താൽ ഏറെക്കുറെ പൂർണമാണ്. സർക്കാർ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവർത്തനം ഹർത്താലിൽ തടസപ്പെട്ടു. സംഘർഷത്തിനും അക്രമത്തിനുമുള്ള സാദ്ധ്യത കണക്കിലെടുത്ത് തിരുവനന്തപുരം സിറ്റിയിലും റൂറലിലും പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഹർത്താൽ അറിയാതെ അതിരാവിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റേഷനിലുമെത്തിയ യാത്രക്കാരെ പൊലീസ് വാഹനങ്ങളിലാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്.
ആശുപത്രിയിലും മറ്ര് അത്യാവശ്യകാര്യങ്ങൾക്കുമായി എത്തിയ നിരവധിപേർ ഹർത്താലിൽ വലഞ്ഞു. വിമാനത്താവളത്തിലെത്തിയ യാത്രക്കാരും വാഹനങ്ങൾ കിട്ടാതെ കഷ്ടപ്പെട്ടു. ട്രെയിനിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.കെ.എസ്.ആർ.ടി.സി ചില റൂട്ടുകളിൽ പൊലീസ് സഹായത്തോടെ കോൺവോയ് അടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയെങ്കിലും യാത്രാ ദുരിതത്തിന് പരിഹാരമായില്ല. സ്വകാര്യ വാഹനങ്ങളും ഇരു ചക്രവാഹനങ്ങളും മാത്രമാണ് നിരത്തിൽ കാണാനാകുന്നത്. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും കടകമ്പോളങ്ങൾ ഏറെക്കുറെ അടഞ്ഞനിലയിലാണ്. അർദ്ധരാത്രി നടത്തിയ ഹർത്താൽ പ്രഖ്യാപനം ഹോട്ടലുകളുൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളെ ബുദ്ധിമുട്ടിലാക്കി.