അഞ്ച് വാഹനങ്ങള്‍, 50 അംഗ സംഘം; തെരുവുനായ തീവ്ര വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം
തിരുവനന്തപരം: തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപിടിയായി തീവ്ര വാക്സിനേഷൻ യജ്ഞത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ വകുപ്പും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തദ്ദേശ മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.
തെരുവുനായ പ്രശ്‌നത്തെ ശാസ്ത്രീയം ആയാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. നായ്ക്കളെ തെരുവിൽ ഉപദ്രവിക്കുന്നതും കൊല്ലുന്നതും എല്ലാം പ്രാകൃത രീതിയാണ്. അടിയന്തര നടപടി എന്ന നിലയിലാണ് വാക്‌സിനേഷൻ നൽകുന്നത്.

വന്ധ്യകരണമാണ് ശാശ്വത പരിഹാരം എന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഇം.എം.എസ് ഹാളിൽ നടന്ന പരിപാടിയിൽ മൃഗസംരക്ഷണ - ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. വലിയ കരുതലോടെയാണ് തെരുവുനായ വിഷയത്തെ സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു.
വാക്‌സിനേഷൻ യജ്ഞത്തിനായി സജ്ജമാക്കിയ അഞ്ച് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ മന്ത്രിമാർ നിർവഹിച്ചു. യജ്ഞത്തിൽ പങ്കാളികളാവുന്ന പ്രവർത്തകർക്കുള്ള യൂണിഫോമും ചടങ്ങിൽ വിതരണം ചെയ്തു.
അഞ്ച് വാഹനങ്ങളിലായി, ഡോക്ടർമാരും പരിശീലനം ലഭിച്ച 50 നായ പിടിത്തക്കാരും അടങ്ങുന്ന സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാക്‌സിനേഷൻ നൽകിത്തുടങ്ങും.തെരുവ് നായകൾക്കുള്ള പേവിഷ പ്രതിരോധ വാക്‌സിനേഷൻ ഡ്രൈവിന്റെയും, ABC പ്രോഗ്രാമിന്റെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നേരത്തെ കൊല്ലത്ത് നിർവഹിച്ചിരുന്നു.
സമൂഹത്തിൽ വലിയ ഭീതിയുളവാക്കുന്ന തെരുവുനായ പ്രശ്‌നം ക്രൂരമായല്ല, ശാസ്ത്രീയമായാണ് നേരിടേണ്ടതെന്നും നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു.
തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്‌സിനേഷൻ നൽകുന്നതിനും, വന്ധീകരിക്കുന്നതിനും കൊല്ലം കോർപറേഷൻ അഞ്ചാലുംമൂട് മൃഗാശുപത്രിയിൽ സജ്ജമാക്കിയ സൗകര്യങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. നായ്ക്കളെ പിടിക്കുന്നതിന് വെറ്റിനറി യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കൂടുതൽപ്പേർക്ക് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞിരുനന്നു.
ജനകീയാസൂത്രണ പദ്ധതി മുഖേന 40 ലക്ഷം രൂപയാണ് കൊല്ലം കോർപ്പറേഷൻ തെരുവുനായ പ്രശ്‌നപരിഹാരത്തിന് ചെലവിടുന്നത്. അഞ്ചാലുംമൂട് മൃഗാശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പടെയുളള സൗകര്യങ്ങളും 13 അംഗ ടീമിനെയും ഇതിനായി സജ്ജമാക്കി. തെരുവ് നായ പ്രശ്നത്തിന് പരിഹാരം വേണമെന്ന ആവശ്യം നിരന്തരം ഉയർന്നുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില് സർക്കാർ വിഷയത്തെ ഗൌരവത്തോടെയാണ് സമീപിച്ചിരിക്കുന്നത്.












Click it and Unblock the Notifications