ബിജെപിയുടെ കണക്കുകൾ തെറ്റുന്നു, നേമം പിടിക്കാൻ സുരേഷ് ഗോപി എത്തില്ല, നിയമസഭയിലേക്ക് മത്സരിക്കാനില്ല
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ പ്രതീക്ഷയുളള ജില്ലയാണ് തിരുവനന്തപുരം. ബിജെപിക്ക് ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ വഴിയൊരുക്കിയ നേമം കൂടാതെ മറ്റ് ചില മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് നോട്ടമുണ്ട്.
ഒ രാജഗോപാല്‍ എംഎല്‍എ ആയിരിക്കുന്ന നേമത്ത് ഇക്കുറി രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. എന്നാല്‍ സുരേഷ് ഗോപി മത്സരിച്ചേക്കില്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ
നേട്ടമുണ്ടാക്കാനാകാതെ ബിജെപി
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ പ്രതീക്ഷകള്‍ തിരുവനന്തപുരം ജില്ലയില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ അധികാരത്തിലെത്തും എന്ന് വരെ ബിജെപി അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കാര്യമായ നേട്ടമൊന്നും ബിജെപിക്ക് ഉണ്ടാക്കാനായില്ല. അതുകൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് നേരത്തെ തന്നെ ബിജെപി തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
ആദ്യ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള ആദ്യ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക ബിജെപി തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. 40 മണ്ഡലങ്ങളിലെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയുടെ കേരളത്തിലെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇക്കുറി ഒ രാജഗോപാലിനെ മത്സരിപ്പിച്ചേക്കില്ല.
നേമം സീറ്റ് നിലനിര്‍ത്താൻ
പകരം നേമത്ത് കുമ്മനം രാജശേഖരനെയോ സുരേഷ് ഗോപിയെയോ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. നേമം സീറ്റ് നിലനിര്‍ത്തുക എന്നതാണ് പ്രമുഖരെ തന്നെ കളത്തിലിറക്കുന്നതിലൂടെ ബിജെപി ഉദ്ദേശിക്കുന്നത്. എന്നാല്‍ നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ തളളിയിരിക്കുകയാണ്.
റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമച്ചതെന്ന്
നേമത്ത് നിന്നോ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നോ സുരേഷ് ഗോപി മത്സരിച്ചേക്കും എന്നായിരുന്നു വാര്‍ത്തകള്‍. സുരേഷ് ഗോപി മത്സര രംഗത്തേക്ക് ഇറങ്ങും എന്ന തരത്തിലുളള മാധ്യമ റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമച്ചതാണ് എന്നാണ് സുരേഷ് ഗോപിയുടെ പിആര്‍ ടീം പുറത്ത് വിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മാത്രമല്ല സുരേഷ് ഗോപി അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് എന്നും പോസ്റ്റില്‍ പറയുന്നു.
വലിയ തിരക്കിലാണ്
പോസ്റ്റിന്റെ പൂര്‍ണ രൂപം: ' 'സുരേഷ് ഗോപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കാണിച്ചുള്ള ഓണ്‍ ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണ്. വരുന്ന സിനിമാ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് വലിയ തിരക്കിലാണ് അദ്ദേഹം. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് മുഴുവനായും താരപ്രചാരകനായി പങ്കെടുക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കില്ല'.
തൃശൂരിലെ കന്നിയങ്കം
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റില്‍ നിന്നും സുരേഷ് ഗോപിയെ ബിജെപി മത്സരിപ്പിച്ചിരുന്നു. അവസാന നിമിഷമാണ് സുരേഷ് ഗോപിയെ ബിജെപി തൃശൂരില്‍ ഇറക്കിയത്. അതുകൊണ്ട് തന്നെ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് പ്രചാരണം നടത്താനായത് പോലും വെറും 17 ദിവസം മാത്രമാണ്. എന്നിട്ടും കന്നിയങ്കം സുരേഷ് ഗോപി മോശമാക്കിയിരുന്നില്ല.
മുന്നണികളെ ഞെട്ടിച്ച വോട്ട് നേട്ടം
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന് ആണ് 4.15 ലക്ഷം വോട്ടുകള്‍ നേടി തൃശൂരില്‍ നിന്ന് വിജയിച്ചത്. സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്ത് എത്താനേ സാധിച്ചുളളൂ എങ്കിലും മറ്റ് മുന്നണികളെ ഞെട്ടിച്ച വോട്ട് നേട്ടം ബിജെപി സ്വന്തമാക്കി. 293822 വോട്ടുകളാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്. രണ്ടാമത് എത്തിയ ഇടത് സ്ഥാനാര്‍ത്ഥിയുമായുളള വോട്ട് വ്യത്യാസം 20000 മാത്രമായിരുന്നു.
തിരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാവും
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി കെപി ശ്രീശന് നേടിയതിനേക്കാളും 191,141 വോട്ടുകള്‍ ആണ് സുരേഷ് ഗോപി വര്‍ധിപ്പിച്ചത്. നടന് എന്ന നിലയ്ക്കുളള സുരേഷ് ഗോപിയുടെ ജനപ്രീതി ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാവും എന്നാണ് ബിജെപി കണക്ക് കൂട്ടല്‍. എന്നാല്‍ താരപ്രചാരകനാകാന്‍ മാത്രമാണ് സുരേഷ് ഗോപി താല്പര്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.