ഉൾക്കടലിൽ സംശയ സാഹചര്യത്തിൽ ബോട്ടുകള്‍: പിടികൂടി തീരദേശ സേന, സംഭവം വിഴിഞ്ഞത്ത്!!
വിഴിഞ്ഞം: ഉൾക്കടലിലൂടെ സംശയ സാഹചര്യത്തിൽ പോയ ബോട്ടുകളെ കോസ്റ്റ് ഗാർഡ് പിടികൂടി. വെള്ളിയാഴ്ചയായിരുന്നു സംഭവം. വെള്ളിയാഴ്ച പെയ്ത കനത്ത മഴയ്ക്കിടെ കൊല്ലത്തെ കോസ്റ്റൽ പൊലീസിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ നടത്തിയത്. വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡിന്റെ ചെറു പട്രോളിംഗ് ബോട്ട് മണിക്കൂറുകളോളം ഉൾക്കടലിൽ നടത്തിയ തിരച്ചിലിനൊടുവിൽ രണ്ടു ബോട്ടുകൾ പിടികൂടുകയായിരുന്നു.
വിശദമായി പരിശോധിച്ചതിൽ സംശയിക്കാൻ ഒന്നുമില്ലെന്നും അധികൃതർ പറഞ്ഞു. കേരള തീരത്ത് ' തുടരുന്ന ജാഗ്രതയ്ക്കിടെയാണ് രണ്ടു ബോട്ടുകൾ കൊല്ലം കോസ്റ്റൽ പൊലീസിന്റെ ബൈനോക്കുലറിലൂടെ കണ്ടത്. ഉടൻ തന്നെ വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡിനെ വിവരമറിയിച്ചു. കോസ്റ്റ് ഗാർഡ് ഉൾക്കടലിൽ ബോട്ടുകളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.

മുനമ്പത്ത് നിർമ്മിച്ച് ചെന്നൈയിലേക്ക് കൊണ്ടു പോകുന്ന പുതിയ ബോട്ടുകളായിരുന്നു ഇത്. പുതിയതായതിനാൽ ഇതിൽ രജിസ്ട്രേഷൻ രേഖകളോ മത്സ്യ ബന്ധന ഉപകരണങ്ങളോ ഒന്നും തന്നെയില്ലായിരുന്നു. ബോട്ടിലുണ്ടായിരുന്ന 8 തൊഴിലാളികളെ 5 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.കൊച്ചിയിലെ ഫിഷറീസ് ഓഫീസിൽ നിന്നും ഈ ബോട്ടുകൾ പുതുതായി നിർമ്മിച്ചതാണെന്ന വിവരം കോസ്റ്റ്ഗാർഡിന് ലഭിച്ചു.












Click it and Unblock the Notifications