സ്വപ്ന എന്‍ഐഎയെ വട്ടംകറക്കുന്നു, അറ്റാഷെയുടെ പങ്ക് വ്യാജം? ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കിയേക്കും!!
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയെ വട്ടംകറക്കി സ്വപ്ന സുരേഷ്. അവര്‍ നല്കിയ പല മൊഴികളും വിശ്വസിക്കാനാവാത്തതാണെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. കേസില്‍ ഇനി മുമ്പിലുള്ളത് രണ്ട് മാര്‍ഗങ്ങളാണ്. ഒന്ന് ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കുന്നതാണ്. മറ്റൊന്ന് ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കി പ്രതികള്‍ക്കെതിരെ മൊഴി നല്‍കാനുള്ള തന്ത്രപരമായ നീക്കമാണ്. ഇതിനെല്ലാമാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഈ വാതിലുകള്‍ അടഞ്ഞാല്‍ കേസില്‍ കൂടുതല്‍ തെളിവ് കണ്ടെത്തുക ബുദ്ധിമുട്ടാകും.
സ്വപ്ന അട്ടിമറിക്കുന്നു
അന്വേഷണത്തെ പൂര്‍ണമായും വഴിതെറ്റിക്കാനാണ് സ്വപ്ന ഇപ്പോള്‍ ശ്രമിക്കുന്നത്. സ്വപ്നയുടെ പല മൊഴികളും വിശ്വസിക്കാന്‍ പ്രയാസമാണെന്ന് എന്‍ഐഎ പറയുന്നു. കേസ് വഴിതിരിച്ച് വിടാനുള്ള തരത്തിലുള്ള പല ശ്രമങ്ങളും സ്വപ്ന നടത്തുന്നുണ്ട്. സ്വപ്ന പൂര്‍ണമായും ഇപ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന അറ്റാഷെയാണ്. ഇതിന് പ്രധാന കാരണം അറ്റാഷെയെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ സര്‍ക്കാരിനോ അന്വേഷണ സംഘത്തിനോ ഉറപ്പുള്ളത് കൊണ്ടാണ്.
ആ രണ്ട് പേര്
റമീസും ജലാലുമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണികളെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിനായി ആയിരം ഡോളര്‍ അറ്റാഷെ പങ്കുപറ്റിയെന്നുള്ള മൊഴി വിശ്വസനീയമല്ലെന്നാണ് എന്‍ഐഎ വിലയിരുത്തുന്നത്. കസ്റ്റംസിനും ഇക്കാര്യം ഇതേ നിലപാടാണ് ഉള്ളത്. ശിവശങ്കറുമായി യാതൊരു ബന്ധവുമില്ലെന്നാണ് സ്വപ്ന ആവര്‍ത്തിക്കുന്നത്. വെറും സൗഹൃദം മാത്രമാണ് ഉള്ളതെന്നും സ്വപ്ന പറയുന്നു. ഈ വാദത്തെ പൊളിക്കാനാണ് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ട് ഓപ്ഷനുകള്‍
കേസിലെ വമ്പന്‍ സ്രാവുകളെ പിടിക്കാന്‍ മുന്നിലുള്ളത് രണ്ട് ഓപ്ഷനുകളാണ്. ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കുകയാണ് പ്രധാനം. ഇതില്‍ നിന്ന് മൂവാറ്റുപുഴ സംഘത്തിലെ റബിന്‍സിനെ കുറിച്ച് എല്ലാ വിവരങ്ങളും കണ്ടെത്താന്‍ സാധിക്കും. ഫൈസല്‍ ഫരീദിന് കേസിലെ എല്ലാ കണ്ണികളെയും വ്യക്തമായി അറിയാം. ഇയാളെ നാട്ടിലെത്തിക്കാന്‍ അന്വേഷണ സംഘത്തിന് ചില കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. മറ്റൊന്ന് ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കുകയാണ്. നാളെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യം വ്യക്തമാകും.
ശിവശങ്കറിനെതിരെ തെളിവുകള്‍
വീടുകളും ഫ്ളാറ്റുകളും ഉള്‍പ്പെടെ ഗൂഢാലോചനാ കേന്ദ്രങ്ങളില്‍ പ്രതികളുമായി ഒത്തുകൂടിയതും സ്വപ്നയ്ക്ക് എടുത്തുനല്‍കിയ ഫ്ളാറ്റ് സ്വര്‍ണക്കടത്തിന് ഒളിത്താവളമായതും മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തിയ വിദേശയാത്രകളും ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ വേണ്ട തെളിവുകളാണ്. അതേസമയം ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ഭീകരവിരുദ്ധ നിയമം ചുമത്താന്‍ ശക്തമായ തെളിവ് ആവശ്യമാണ്. എന്നാല്‍ ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കി സ്വപ്നയ്ക്കും ടീമിനുമെതിരെ മൊഴി നല്കി കേസിനെ ശക്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്.
ഇനിയുള്ള നീക്കങ്ങള്‍
യുഎഇ കോണ്‍സല്‍ ജനറലിന്റെ മുന്‍ ഗണ്മാനായ ജയഘോഷിനെ കസ്റ്റംസ് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും. നേരത്തെയും ഇയാളെ ചോദ്യം ചെയ്തിരുന്നു. മൊഴികളില്‍ പൊരുത്തക്കേട് വ്യക്തമായത് കൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വര്‍ണം അടങ്ങിയ ബാഗ് കസ്റ്റംസ് പിടിച്ച് വെച്ചതിന് ശേഷം ഇയാള്‍ നിരന്തരമായി സ്വപ്നയെയും സന്ദീപിനെയും വിളിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇയാളുടെ നിയമനം അടക്കമുള്ള അന്വേഷണ പരിധിയിലാണ്.
നൂറോളം ഫോണ്‍ വിളികള്‍
സ്വപ്നയും അറ്റാഷെയും നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അറ്റാഷെയുടെ രണ്ട് നമ്പറുകളില്‍ നിന്നാണ് സ്വപ്നയ്ക്ക് തുടര്‍ച്ചയായി ഫോണ്‍ വിളികള്‍ വന്നിരുന്നത്. നൂറോളം തവണ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. സ്വപ്ന തിരിച്ചും വിളിച്ചിട്ടുണ്ട്. സ്വര്‍ണം എത്തിയ ജൂണ്‍ 30 മുതല്‍ ജൂലായ് അഞ്ചുവരെയുള്ള ദിവസങ്ങളിലാണ് ഫോണ്‍ വിളി നടന്നത്. ജൂണ്‍ 30നും അതിന് മുമ്പുള്ള ദിവസങ്ങളിലും ഒന്‍പത് തവണയില്‍ കൂടുതല്‍ വിളിച്ചു.
കാത്തിരിക്കുന്നത് വന്‍ പ്രതിഫലം
സ്വര്‍ണക്കടത്തിനെ കുറിച്ച് വിവരം നല്‍കിയവരെ കാത്തിരിക്കുന്നത് വന്‍ പ്രതിഫലമാണ്. 30 കിലോ സ്വര്‍ണം പിടികൂടിയത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ 45 ലക്ഷം രൂപ കസ്റ്റംസ് നല്‍കും. ഉദ്യോഗസ്ഥരാണ് പിടിച്ചതെങ്കില്‍ 20 ലക്ഷം രൂപ വരെ ലഭിക്കും. അതേസമയം തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തിനെ കുറിച്ച് കസ്റ്റംസ് അറിഞ്ഞത് രഹസ്യവിവരത്തെ തുടര്‍ന്നാണ്. ഇത് ആരാണെന്ന് കസ്റ്റംസ് പുറത്തുവിടില്ല. ഇവരെ കുറിച്ചുള്ള ഒരു വിവരവും കസ്റ്റംസ് ശേഖരിച്ച് വെക്കില്ല. പകരം വിരല്‍ അടയാളം മാത്രം ശേഖരിക്കും.