യുവതീയുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം അറസ്റ്റിൽ: സ്വര്‍ണവും എടിഎമ്മും കൈക്കലാക്കും!
തിരുവനന്തപുരം: കാറിൽ ഇരിക്കുന്ന യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും മൊബൈൽ ഫോണും അപഹരിക്കുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വെയിലൂർ ചെമ്പകമംഗലം രാഗം കല്യാണ മണ്ഡപത്തിന് സമീപം വിളയിൽ വീട്ടിൽ വിപിൻ (36 ),മണക്കാട് ആറ്റുകാൽ ക്ഷേത്രത്തിന് സമീപം അനീഷ് (24 )എന്നിവരെയാണ് പേട്ട പൊലീസ് പിടികൂടിയത്.

ഇരകള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നവര്‍
തിരുവല്ലം -കഴക്കൂട്ടം ബൈപാസിലെ തിരക്കൊഴിഞ്ഞ സ്ഥലങ്ങളും സർവീസ് റോഡുകളിലെ ആളൊഴിഞ്ഞ ഭാഗങ്ങളിലും വാഹനം പാർക്ക് ചെയ്യുന്ന യുവതീ യുവാക്കളെയാണ് സംഘം പിടിച്ചുപറിക്ക് വിധേയരാക്കുന്നത്. കാറിലെത്തുന്നവരെ രണ്ടാം പ്രതി അനീഷ് കണ്ടെത്തി വണ്ടി നമ്പറും ലൊക്കേഷനും ഒന്നാം പ്രതി വിപിനെ വാട്സ്ആപ്പിലൂടെ അറിയിക്കും . തുടർന്ന് വിപിൻ തന്റെ ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തി എത്തി ഇവരെ ചോദ്യം ചെയ്യുകയും നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നും പൊലീസിൽ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇങ്ങനെ ഇവരുടെ കൈയിലുള്ള പണവും എടിഎം കാർഡും സ്വർണ്ണവും പിടിച്ചുപറിക്കുകയാണ് ഇവരുടെ രീതി. പണം കിട്ടാത്തവരുടെ ഫോട്ടോയും വീഡിയോയും എടുത്തശേഷം ഫോൺ നമ്പർ വാങ്ങിവച്ച് ബ്ലാക്ക്മെയിൽ ചെയ്യും . മാനഹാനി ഭയന്ന് പലരും പുറത്തുപറയാത്തതിനാൽ ഇരുപതോളം തട്ടിപ്പുകളാണ് ഇവർ നടത്തിയിട്ടുള്ളത് .

ഉപയോഗിക്കുന്നത് ഇരകളുടെ ഫോണ്‍ നമ്പര്‍
ഇരകളാകുന്നവരുടെ ഫോണിലെ സിം ആണ് ഇവർ ഉപയോഗിച്ചിരുന്നത് എന്നതിനാൽ പ്രതികളെ കണ്ടെത്തുക പ്രയാസമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പിടിയിലായ രണ്ടാം പ്രതി അനീഷിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് കിംസ് ആശുപത്രിക്ക് സമീപം സമാനരീതിയിൽ കവർച്ച നടത്താൻ നിന്ന ഒന്നാം പ്രതി വിപിനെ വേഷം മാറി വന്ന പൊലീസ് പിടികൂടുകയായിരുന്നു.

ഫോണും മെമ്മറി കാര്‍ഡും സിം കാര്‍ഡും
ഇയാളുടെ കൈയിൽ നിന്നും 15 മെമ്മറി കാർഡുകളും 30 സിം കാർഡുകളും 4 മൊബൈൽ ഫോണും പിടിച്ചെടുത്തു.ഒന്നാം പ്രതി വിപിന് കഴക്കൂട്ടം മംഗലപുരം സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളും കഴക്കൂട്ടം എക്സൈസ് സർക്കിളിൽ അബ്കാരി കേസും നിലവിലുണ്ട്.സിറ്റി ജില്ലാ പൊലീസ് മേധാവി പി.പ്രകാശിന്റെ നിർദ്ദേശാനുസരണം ഡി.സി.പി ആദിത്യ,ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ ഷാനിഖാൻ എന്നിവരുടെ നേതൃത്വത്തിൽ പേട്ട സ്റ്റേഷൻ ഹൌസ് ഓഫീസർ സജുകുമാർ .ജി.പി,എസ് .ഐ വിനോദ് വിക്രമാദിത്യൻ,എസ് .സി.പി.ഒ സന്തോഷ്,സി.പി.ഒ മാരായ ഉദയകുമാർ,ജയദേവൻ,ബിജു,സുരേഷ്,ശ്യാം,രഞ്ജിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications