തിരുവനന്തപുരത്ത് കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി വൃദ്ധയുടെ ആഭരണങ്ങള്‍ കവര്‍ന്നു
തിരുവനന്തപുരം : വഴിയാത്രക്കാരിയായ വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് ബൈക്കിലെത്തിയ രണ്ടുപേർ മാലയും വളയും കവർന്നു. ആഭരണങ്ങളുമായി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കളിൽ ഒരാളെ നാട്ടുകാർ പിടികൂടി കരമന പൊലീസിന് കൈമാറി. വള്ളക്കടവ് സ്വദേശി കുഞ്ഞുമോൻ ഷാജിയെയാണ് (45) നാട്ടുകാർ പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആൾ ഓടിക്കൂടിയ നാട്ടുകാരിൽ ഒരാളുടെ ബൈക്കുമായി രക്ഷപ്പെട്ടു. സുശീലയെ സാഹസികമായി രക്ഷപ്പെടുത്തിയ പ്രദേശവാസി ശ്യാമിന്റെ ബൈക്കുമായാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. കരമന മരുതൂർക്കടവ് സ്വദേശി സുശീലയുടെ മാലയാണ് കവരാൻ ശ്രമിച്ചത്.
ഇന്നലെ രാവിലെഏഴിന് മരുതൂർക്കടവ് വിനായക കല്യാണമണ്ഡപത്തിന് സമീപമായിരുന്നു സംഭവം. രാവിലെ വീട്ടുജോലിക്ക് പോവുകയായിരുന്നു സുശീല. പിന്നാലെ ബൈക്കിലെത്തിയ കുഞ്ഞുമോൻ ഷാജിയും കൂട്ടാളിയും റോഡിൽ ഇവരെ തടഞ്ഞുനിറുത്തി കഴുത്തിൽ കത്തിചൂണ്ടി. തുടർന്ന് ആഭരണങ്ങൾ ഊരിയെടുത്തു. നിലവിളിക്കാൻ പോലുമാകാതെ ഭയന്നുവിറച്ച സുശീല ബോധരഹിതയായി റോഡിൽ വീണു.
ഇതിനിടെ അതുവഴി വന്ന പ്രദേശവാസിയായ ശ്യാം ബൈക്ക് നിറുത്തി സുശീലയുടെ അടുത്തെത്തി. ഈ സമയം മോഷ്ടാക്കൾ ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സുശീലയെ ബൈക്കിടിച്ച് വീഴ്‌ത്തിയതാണെന്ന് കരുതി തടയാൻ ശ്രമിച്ച ശ്യാമിന് നേരെയും മോഷ്ടാക്കൾ ആയുധം വീശി. മോഷ്ടാക്കളെ നേരിടാൻ ശ്യാം ശ്രമിക്കുന്നതിനിടെ വഴിയാത്രക്കാരായ കൂടുതൽ പേരെത്തിയാണ് കുഞ്ഞുമോൻ ഷാജിയെ കീഴ്‌പ്പെടുത്തിയത്. ഇതിനിടെയാണ് ഇയാളുടെ കൂട്ടാളി ശ്യാമിന്റെ ബൈക്കിൽ രക്ഷപ്പെട്ടത്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി സുശീലയെ പ്രാഥമിക ചികിത്സയ്‌ക്കായി ശാന്തിവിള ഗവ. ആശുപത്രിയിലേക്ക് മാറ്റി. സുശീലയുടെ ആഭരണങ്ങൾ കുഞ്ഞുമോൻ ഷാജിയിൽ നിന്ന് കണ്ടെത്തി. കൂട്ടാളിയെ തിരിച്ചറിയാൻ ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് കരമന പൊലീസ് പറഞ്ഞു.