മനോരമയെ കൊന്ന് കിണറ്റിലിട്ടത് 21 കാരനോ?; കാലില്‍ ഇഷ്ടിക കെട്ടിവെച്ചു; അടിമുടി ദുരൂഹത
തിരുവനന്തപുരം: വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ വീട്ടമ്മയെ അയൽപക്കത്തെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്, വീടിനു സമീപത്തു താമസിക്കുന്ന അതിഥിത്തൊഴിലാളി ആദം അലിയെ പൊലീസ് തിരയുയുകയാണ്. ഇയാൾക്കൊപ്പം താമസിച്ച നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്.
മനോരമയെ കാണാനില്ലെന്ന പരാതി കിട്ടിയതിന് പിന്നാലെയാണ് തിരച്ചിൽ നടത്തിയത്. രാത്രി 11.15നാണു കിണറ്റിൽ നിന്ന് മൃതദേഹം കിട്ടിയത്. കാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ ആയിരുന്നു കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളിയതാകാനാണു സാധ്യതയെന്ന് പൊലീസ് പറഞ്ഞു. മനോരമയെ കാണാനില്ലെന്ന പരാതിയിൽ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു. ഇതിന് പിന്നാലെ ഫയർഫോഴ്‌സിനെ എത്തിച്ചു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നു മൃതദേഹം കിട്ടിയത്. ഇന്നലെ വൈകിട്ട് 3 മുതലാണ് മനോരമയെ വീട്ടിൽ നിന്നു കാണാതായത്. ഭർത്താവ് ദിനരാജ് വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഒരു നിലവിളി കേട്ടതായി സമീപവാസികളാണു ദിനരാജിനെ ഫോണിൽ വിളിച്ച് അറിയിച്ചത്.

പ്രതിയെന്ന് സംശയിക്കുന്ന ആദം അലി കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കായി ബംഗാളില്‍ നിന്നെത്തിയ തൊഴിലാളിയാണ് ഇയാള്‍. രണ്ടുമാസം മുമ്പാണ് മനോരമയുടെ വീടിന് സമീപം താമസമാക്കിയത്. ആദം അലി സ്ഥിരമായി ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്ന ആളല്ലെന്നാണ് ഒപ്പം താമസിച്ചിരുന്നവര്‍ പറയുന്നത്. ഇയാള്‍ അടിക്കടി സിം നമ്പറുകളും ഫോണുകളും മാറ്റുന്നയാളാണ്. രണ്ട് ദിവസം മുമ്പ് പബ്ജിയില്‍ തോറ്റപ്പോള്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചിരുന്നുവെന്നും കൂടെ താമസിച്ചിരുന്നവര്‍ പൊലീസിനോട് പറഞ്ഞു.
കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലേക്ക് ആദം അലി താമസിച്ചിരുന്ന വീട്ടില്‍ നിന്നും എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയും. ഇതാണ് ഇവരിലേക്ക് സംശയം നീണ്ടത്. ഇതിനിടെ, ഇവിടെ താമസിച്ചിരുന്ന 21 കാരനായ ആദം അലിയെ സംഭവശേഷം കാണാതായതും സംശയം വര്‍ധിപ്പിച്ചു. ആദം അലിക്കൊപ്പം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

സംഭവ ശേഷം ആദം അലി വിളിച്ചിരുന്നതായി ഇവർ പറഞ്ഞു. രക്ഷപ്പെടുന്നതിനിടെ ഉള്ളൂരിൽ നിന്നാണ് ആദം വിളിച്ചത്. പുതിയ സിം എടുക്കാനാണ് സുഹൃത്തുക്കളെ വിളിച്ചത്. സിമ്മുമായി എത്തിയപ്പോൾ ആദം രക്ഷപ്പെട്ടതായി സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. ഇയാൾ സംസ്ഥാനം വിട്ടുമോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. തുണി കൊണ്ട് കഴുത്തു മുറുക്കിയ നിലയിലും കാല്‍ കെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലില്‍ ഇഷ്ടികയും കെട്ടിവെച്ചിരുന്നു.

മനോരമയുടെ നിലവിളി കേട്ട് അയൽവാസികൾ കതകിൽ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാർ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റിൽ കൊണ്ടിട്ടു എന്നാണ് പൊലീസിന്റെ നിഗമനം. മോഷണശ്രമത്തിനിടെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. 60000 രൂപ വീട്ടിൽ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാൽ വിശദ പരിശോധനയിൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.












Click it and Unblock the Notifications