നടൻ കൃഷ്ണകുമാറിനെ കളത്തിലിറക്കി ബിജെപി; തിരുവനന്തപുരത്ത് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ ആര് പിടിക്കും എന്നാണ് സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയോ അതോ ഭരണം പിടിച്ചെടുത്ത എല്‍ഡിഎഫോ എന്നാണ് ചോദ്യം .
അരയും തലയും മുറുക്കി ബിജെപി; തലസ്ഥാനം പിടിക്കാന്‍ വിവി രാജേഷ്... കൊഴിഞ്ഞുപോക്കിൽ അങ്കലാപ്പ്
ചരിത്ര നീക്കവുമായി സിപിഎം; സ്ഥാനാര്‍ത്ഥികളില്‍ 66 ശതമാനവും വനിതകള്‍... ഇനി കാണാം കളി
ഏത് വിധേനയും കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ ഉള്ള ഒരുക്കത്തിലാണ് ബിജെപി. സിനിമ താരം കൃഷ്ണകുമാര്‍ ആണ് ഇപ്പോള്‍ തലസ്ഥാനത്തെ ബിജെപിയുടെ താരപ്രചാരകന്‍ . യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനും ബിജെപി ജില്ലാ പ്രസിഡന്റുമായ വിവി രാജേഷിനെയാണ് ഇത്തവണ മത്സരരംഗത്തിറക്കിയിരിക്കുന്നത് . വിശദാംശങ്ങള്‍ ...
കൃഷ്ണകുമാര്‍ ഇറങ്ങി
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സിനിമ താരം കൃഷ്ണകുമാറും രംഗത്തിറങ്ങിയിരിക്കുകയാണ്. തിരുവനന്തപുരത്ത് ബിജെപി പരിപാടികളില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ കൃഷ്ണകുമാറിന് സാധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
'നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും'
'നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും' എന്ന തലക്കെട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മുതലാണ് കൃഷ്ണകുമാര്‍ പ്രചാരണ വേദികളില്‍ സജീവമാകാന്‍ തുടങ്ങിയത്.
നടിയുടെ പിതാവും
സിനിമ താരം മാത്രമല്ല, നായിക നടിയുടെ പിതാവ് കൂടിയാണ് കൃഷ്ണകുമാര്‍. മകള്‍ അഹാന കൃഷ്ണ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. അടുത്തിടെയാണ് കൃഷ്ണകുമാര്‍ തന്റെ ബിജെപി അനുഭാവം വെളിപ്പെടുത്തിയത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയും ആയിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം
ഇത്തവണ തിരുവനന്തപുരത്ത് അതി ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. നേരത്തേ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണ പരിപാടികള്‍ തുടങ്ങിയ സിപിഎമ്മും എല്‍ഡിഎഫും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. തൊട്ടുപിറകില്‍ തന്നെ ബിജെപിയും ഉണ്ട്.
വനിത, യുവ പ്രാതിനിധ്യവുമായി സിപിഎം
എല്‍ഡിഎഫിന്റെ 100 സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 70 സീറ്റുകളില്‍ സിപിഎം ആണ് മത്സരിക്കുന്നത്. ഇതില്‍ 66 ശതമാനം സീറ്റുകളിലും വനിതകളാണ് സ്ഥാനാര്‍ത്ഥികള്‍ എന്ന പ്രത്യേകതയുണ്ട്. വലിയൊരു വിഭാഗം സ്ഥാനാര്‍ത്ഥികളും യുവാക്കളുമാണ്.
ആവേശം മാത്രം പോര
എന്നാല്‍ ബിജെപിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പലയിടത്തും തര്‍ക്കങ്ങളുണ്ട് എന്നതാണ് അവര്‍ നേരിടുന്ന വെല്ലുവിളി. ചിലയിടങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ രാജിയും വിമത സ്ഥാനാര്‍ത്ഥികളും എല്ലാം ബിജെപിയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
രാജേഷിനെ മുന്‍നിര്‍ത്തി
കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ഇത്തവണ മേയര്‍ സ്ഥാനം വനിത സംവരണമായിട്ട് പോലും വിവി രാജേഷിനെ രംഗത്തിറക്കിയത് വിജയത്തില്‍ കുറഞ്ഞ ഒന്നും മുന്നിലില്ല പ്രഖ്യാപനത്തിന്റെ ഭാഗമാണ്. സംസ്ഥാന സെക്രട്ടറിയായ എ സുരേഷിനെ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മത്സരിപ്പിക്കുന്നുണ്ട് ബിജെപി.
താരങ്ങളില്ലാതെ
എന്നാല്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തരം താര സ്ഥാനാര്‍ത്ഥികള്‍ ആരും തന്നെ ഇത്തവണ ഇല്ലെന്ന പ്രത്യേകതയും ഉണ്ട്. എന്നാല്‍ പ്രാദേശികമായി വലിയ സ്വാധീനമുള്ളവരെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത് എന്നാണ് വിവരം.
കോണ്‍ഗ്രസും യുഡിഎഫും
കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അപ്രസക്തരാക്കപ്പെട്ടത് കോണ്‍ഗ്രസും യുഡിഎഫും ആയിരുന്നു. കോണ്‍ഗ്രസിന്റെ പല വാര്‍ഡുകളും ബിജെപി പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ ശക്തമായ പോരാട്ടം പോലും കാഴ്ചവയ്ക്കാന്‍ ആകാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസും യുഡിഎഫും.