അരയും തലയും മുറുക്കി ബിജെപി; തലസ്ഥാനം പിടിക്കാന്‍ വിവി രാജേഷ്... കൊഴിഞ്ഞുപോക്കിൽ അങ്കലാപ്പ്
തിരുവനന്തപുരം: കഴിഞ്ഞ തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശക്തമായ പ്രകടനം ആയിരുന്നു ബിജെപി കാഴ്ചവച്ചത്. 100 സീറ്റുകളില്‍ 35 എണ്ണം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ബിജെപിയ്ക്ക് സാധിച്ചു.
കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിച്ചാല്‍ തിരുവനന്തപുരത്തെ വാരണാസി പോലെ ലോകോത്തര നഗരമാക്കും: സുരേന്ദ്രൻ
ഒറ്റപ്പെട്ട് സുരേന്ദ്രന്‍; ഒ രാജഗോപാല്‍ അടക്കം യോഗം ബഹിഷ്‌കരിച്ചു... ശോഭയും കൂട്ടരും പങ്കെടുത്തില്ല
ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യമേ ബിജെപിയ്ക്ക് മുന്നിലുള്ളൂ. അതിനായി ജില്ലാ പ്രസിഡന്റ് വിവി രാജേഷിനെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. വിശദാംശങ്ങള്‍...
സീറ്റുനിലയില്‍ ഒന്നാമത്
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പ്രകടനം ആയിരുന്നു ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കാഴ്ചവച്ചത്. ബിഡിജെഎസിന്റെ പിന്തുണകൂടി ആയപ്പോള്‍ 35 വാര്‍ഡുകളില്‍ ജയിച്ചുകയറുകയും ചെയ്തു. കോര്‍പ്പറേഷനിലെ നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ബിജെപി തന്നെയാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പ്
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 2014 നെ അപേക്ഷിച്ച് അത്ര മിന്നുന്ന പ്രകടനം ആയിരുന്നില്ല ബ്‌ജെപി കാഴ്ചവച്ചത് എന്നത് യാഥാര്‍ത്ഥ്യമാണ്. ശശി തരൂര്‍ പതിനയ്യായിരത്തില്‍ നിന്ന് ഭൂരിപക്ഷം ഒരുലക്ഷത്തോളം വോട്ടുകളായി ഉയര്‍ത്തിയിരുന്നു. എന്നിരുന്നാലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
രാജേഷ് നയിക്കും
തിരുവനന്തപുരത്ത് പോരാട്ടം ചൂടുപിടിപ്പിച്ചുകൊണ്ടാണ് ജില്ല പ്രസിഡന്റ് വിവി രാജേഷിനെ തന്നെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. പൂജപ്പുര വാര്‍ഡില്‍ ആണ് രാജേഷ് മത്സരിക്കുക. കെ സുരേന്ദ്രനാണ് രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റ് ആണ് പൂജപ്പുര വാര്‍ഡ്.
വനിത സംവരണം
ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ പദവി വനിത സംവരണമാണ്. എന്നിരുന്നാലും പോരാട്ടം ശക്തമാക്കുന്നതിന് വേണ്ടിയാണ് രാജേഷിനെ പോലെ ഒരു മുന്‍നിര നേതാവിനെ തന്നെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപി ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്.
ലോകോത്തര നഗരമാക്കും
തിരുവനന്തപുരത്തെ വരാണസി മാതൃകയില്‍ ലോകോത്തര നഗരമാക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് തന്നെയാണ് ഇത്തരമൊരു നീക്കം നടത്തിയതും.
ആരോപണ വിധേയന്‍
ബിജെപിയെ ഇളക്കിമറിച്ച മെഡിക്കല്‍ കോഴ വിവാദത്തില്‍ പെട്ട ആളായിരുന്നു വിവി രാജേഷ്. യുവമോക്#ച്ച സംസ്ഥാന അധ്യക്ഷനായും ബിജെപി സംസ്ഥാന സെക്രട്ടറിയായും ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്ന രാജേഷിനെ കോഴ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് ഏറെനാള്‍ മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. അതിന് ശേഷം ഇക്കഴിഞ്ഞ ജനുവരിയില്‍ ആണ് സുരേഷിനെ ജില്ലാ പ്രസിഡന്റ് ആയി നിയമിച്ചത്.
ഇടത് പ്രചാരണം ശക്തം
ഇത്തവണ ഇടതുപക്ഷം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുകയും പ്രചാരണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. 66 ശതമാനം വനിത സ്ഥാനാര്‍ത്ഥികളുമായിട്ടാണ് സിപിഎം ഇത്തവണ മത്സര രംഗത്തുള്ളത്. യുവാക്കള്‍ക്കും ഇടതുപക്ഷം ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.
ബിജെപിയിലെ പ്രതിസന്ധി
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ബിജെപി ഇത്തവണ വലിയ പ്രതിസന്ധികള്‍ തിരുവനന്തപുരത്ത് നേരിടുന്നുണ്ട്. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയംഗവും, യുവമോര്‍ച്ച നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടത് വലിയ തിരിച്ചടിയാണ്. അതിനിടെ വനിത നേതാവ് ജാതിവിവേചനം ആരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നും ഉണ്ട്.