'തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചു', പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ലെന്ന് കടകംപളളി
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കോർപറേഷൻ ഭരണം കേവല ഭൂരിപക്ഷത്തോടെ നിലനിർത്തിയിരിക്കുകയാണ് എൽഡിഎഫ്. തിരുവനന്തപുരം കോർപറേഷനിൽ 52 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിൽ. ജനകീയ സര്‍ക്കാരില്‍ കേരള ജനത അര്‍പ്പിച്ച വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ വന്‍വിജയം എന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പ്രതികരിച്ചു.
സമാനതകളില്ലാത്ത വികസന പദ്ധതികള്‍ക്കൊപ്പം ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് മുന്‍ഗണന കൊടുത്ത പിണറായി സര്‍ക്കാരിനോട് ഈ നാട്ടിലെ ജനങ്ങള്‍ക്കുള്ള വിശ്വാസവും സ്നേഹവുമാണ് ഈ വിജയം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും അപവാദങ്ങളും കൊണ്ട് ഈ സര്‍ക്കാരിനെ തച്ചുതകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് കേരളം നല്‍കിയ മറുപടിയാണ് ഈ വിജയം എന്നും കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി.
Recommended Video
' തിരുവനന്തപുരം ജില്ലയിലും തിളക്കമാര്‍ന്ന വിജയമാണ് എൽഡിഎഫ് നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം കരസ്ഥമാക്കിയാണ് തിരുവനന്തപുരം നഗരസഭയില്‍ ഇടതുപക്ഷം അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസ് ബി.ജെ.പിക്ക് വോട്ട് മറിച്ചത് കണക്കുകളില്‍ നിന്നും വ്യക്തമാണ്. എന്നിട്ടും നഗരസഭയില്‍ എല്‍.ഡി.എഫ് മുന്നേറ്റം തകര്‍ക്കാന്‍ അവര്‍ക്കായില്ല എന്നതാണ് വസ്തുത'' എന്നും കടകംപളളി സുരേന്ദ്രൻ പറഞ്ഞു.
'' പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ലെന്ന് കേരള ജനത ഒരിക്കല്‍ കൂടി തെളിയിച്ചു. ഇടതുപക്ഷത്തിന് വന്‍വിജയം സമ്മാനിച്ച സമ്മതിദായകര്‍ക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകര്‍ക്കും സ്നേഹവും നന്ദിയും അര്‍പ്പിക്കുന്നു'' എന്നും മന്ത്രി വ്യക്തമാക്കി. ശക്തമായ മത്സരം നടന്ന തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് വോട്ടെണ്ണലിന്റെ തുടക്കം മുതൽ മുൻതൂക്കം പുലർത്തിയിരുന്നു. അതേസമയം യുഡിഎഫ് ഇവിടെ തകർന്നടിഞ്ഞിരിക്കുകയാണ്.ബിജെപിക്കും കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല.