പരാതി നൽകാൻ സ്റ്റേഷനിലെത്തിയ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി: തിരുവനന്തപുരത്ത്!
തിരുവനന്തപുരം: ആനയറ പമ്പ്ഹൗസ് ജംഗഷ്നിൽ ബി.ജെ.പി - സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിച്ചു. പരാതിയുമായി പേട്ട സ്റ്റേഷനിലെത്തിയ ഇരുകൂട്ടരും പൊലീസ് സാന്നിദ്ധ്യത്തിൽ തമ്മിലടിച്ചു. ഇരു സംഘങ്ങളെയും അനുനയിപ്പിക്കാൻ പൊലീസ് ഇടപെട്ടെങ്കിലും കൂടുതൽ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ മിനിട്ടുകൾക്കുള്ളിൽ സാഹചര്യം വഷളായി. എ.ആർക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസ് സംഘമെത്തിയാണ് സ്ഥിഗതികൾ നിയന്ത്രിച്ചത്. സ്റ്റേഷൻ പരിസരത്ത് രാത്രിവൈകിയും സംഘർഷസാദ്ധ്യത തുടർന്നു.
ഇന്നലെ രാത്രി 8മണിയോടെയാണ് ബി.ജെ.പി - സി.പി.എം പ്രവർത്തർ തമ്മിൽ വാക്കുതർക്കം ഉണ്ടായത്. തുടർന്ന് ആദ്യം സി.പി.എം പ്രവർത്തകരും പിന്നാലെ ബി.ജെ.പി പ്രവർത്തകരും പരാതിയുമായി സ്റ്റേഷനിലെത്തി.മുഖാമുഖം കണ്ടതോടെ ഇരുകൂട്ടരും സ്റ്റേഷനുമുന്നിൽ വച്ച് നടുറോഡിൽ ഏറ്റുമുട്ടി. ഉടൻ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ പ്രവർത്തകരെ പിരിച്ചുവിടുകയും ഇരുവിഭാഗങ്ങളിലുമുള്ള ചിലരെ സ്റ്റേഷനുള്ളിലേക്ക് കയറ്രുകയും ചെയ്തു.
സംഘർഷസാദ്ധ്യത കണക്കിലെടുത്ത് എ.ആർ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസുകാർ സ്റ്രേഷനിലെത്തി. പിന്നാലെ പ്രശ്നപരിഹാരത്തിനായി ഇരു പാർട്ടി നേതാക്കളും സ്റ്റേഷനിൽ വന്നു. പൊലീസുമായി സംസാരിക്കുന്നതിനിടെ ചർച്ചക്കെത്തിയ നേതാക്കളെ എതിർ ചേരിയിലെ പ്രവർത്തകർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ സ്ഥിതി വീണ്ടും വഷളായി. ഇതേസമയം സ്റ്റേഷനു പുറത്ത് കൂടുതൽ പേർ സംഘടിച്ചെത്തിയതോടെ എ.ആർ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് പ്രവർത്തകരെ നിയന്ത്രിച്ചത്.
തുടർന്ന് ശംഖുമുഖം എ.സി ഷാനിഖാൻ, ട്രാഫിക് സൗത്ത് എ.സി സുൽഫീക്കർ എന്നിവർ സ്ഥലത്തെത്തി നേതാക്കളുമായി സംസാരിച്ചു. ഇരുകൂട്ടം പരാതിനൽകുന്നവർക്കെതിരെ ഇന്ന് കേസെടുക്കാമെന്ന ഉറപ്പ് നൽകിയതോടെ പ്രവർത്തകർ പിരിഞ്ഞു പോയി. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അനന്തു, ശ്രീജിത്ത് എന്നിവർക്കാണ് മർദനമേറ്റതായി സി.പി.എം നേതാക്കൾ പറഞ്ഞു. മെഡിക്കൽ കോളേജ് ഏര്യവൈസ് സുഭാഷിനെ സ്റ്റേഷിനുള്ളിൽ വച്ച് സി.പി.എം പ്രവർത്തകർ മർദിച്ചതായി ബി.ജെ.പി നേതാക്കൾ പറഞ്ഞു.