റിമാൻഡിലായിരുന്ന എക്സൈസ് കേസിലെ പ്രതി തൂങ്ങി മരിച്ച സംഭവം: 17 ദിവസത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങി
പാറശാല: റിമാൻഡിലായിരുന്ന എക്സൈസ് കേസിലെ പ്രതി കളിയിക്കാവിള ആർ.സി.സ്ട്രീറ്റിലെ അനീഷ് (19) തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം 17 ദിവസത്തിന് ശേഷം ഇന്നലെ ബന്ധുക്കൾ ചേർന്ന് ഏറ്റുവാങ്ങി. ലഹരി ഗുളികകളുടെ വിപണവുമായി ബന്ധപ്പെട്ട് അമരവിള എക്സൈസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് റിമാൻഡിലായിരിക്കെ പെട്ടെന്ന് അസ്വസ്ഥതകൾ ഉണ്ടായത് കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചകിത്സയിലിരിക്കെയാണ് അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അനീഷിൻറെ മരണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടർന്ന് മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ചേർന്ന് എറണാകുളം ഹൈക്കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു.എന്നാൽ കൃത്യമായ നടപടികൾ പ്രകാരം നടന്നിട്ടുള്ള പോസ്റ്റ് മോർട്ടത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ കഴമ്പില്ലെന്ന് കാണിച്ച് കേസ് കോടതി തള്ളിയതിനെ തുടർന്നാണ് ബന്ധുക്കൾ മൃതദേഹം സ്വീകരിക്കാൻ നിർബന്ധിതരായത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയുടെ ആംബുലൻസിൽ അതിർത്തിക്ക് സമീപം ഇഞ്ചിവിളയിൽ എത്തിച്ച മൃതദേഹം തമിഴ്നാട്ടിലെ കിള്ളിയൂർ എം.എൽ.എ.രാജേഷ് കുമാറിൻറെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ പ്രതിനിധികളായ ഫ്രാൻക്ലിൻ,കളിയിക്കാവിള സെൻറ് ആൻറണീസ് ചർച്ച് ഇടവക വികാരി റവ.ഫാ.ഇന്നസെൻറ് തുടങ്ങിയവരും ബന്ധുക്കളും ഉൾപ്പെട്ട വൻ ജനാവലിയുടെ സാന്നിദ്ധ്യത്തൽ സ്വീകരിച്ച ശേഷം ഘോഷയാത്രയായിട്ട് കളിയിക്കാവിളയിലേക്ക് ആനയിക്കുകയായിരുന്നു.
തുടർന്ന് കളിയിക്കാവിള സെൻറ് ആൻറണീസ് ചർച്ചിലെ പ്രാർത്ഥനകളെ തുടർന്ന് ആർ.സി.സ്ട്രീറ്റിലെ വീട്ടിൽ എത്തിച്ച് അന്തിമോപചാരങ്ങൾക്ക് ശേഷം ചർച്ച് വക സെമിത്തേരിയിൽ സംസ്കരിച്ചു.ബന്ധുക്കളും നാട്ടുകാരും ഉൾപ്പെട്ട വൻ ജനാവലി സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞ് കേരളത്തിൻറെയും തമിഴ്നാട്ടിൻറെയും വൻ പൊലീസ് സന്നാഹം അതിർത്തിക്ക് ഇരുവശങ്ങളിലുമായി ക്യാമ്പ് ചെയ്തിരുന്നു.