പ്രളയമേല്‍പ്പിച്ചത് ഭീമമായ നഷ്‌ടം: ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി വ്യവസായി എൻഎ മുഹമ്മദ് കുട്ടി
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടായിട്ടും കേരളത്തെ പുനർനിർമ്മിക്കാനുള്ള മഹാദൗത്യത്തിൽ പങ്ക് ചേർന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ എൻ. എ. മുഹമ്മദ് കുട്ടി (മമ്മുട്ടി). മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളമാണ് അദ്ദേഹം സംഭാവനയായി നൽകിയത്. അദ്ദേഹം തുക വ്യവസായ മന്ത്രി ശ്രീ. ഇ. പി. ജയരാജന് ബുധനാഴ്ച്ച കൈമാറി.
മുഹമ്മദ് കുട്ടി മാനേജിങ് ഡയറക്ടറായ ഫാൽക്കൺ ഇൻഫ്രാസ്ട്രക്ക്ച്ചേർസിന് പ്രളയക്കെടുതിയിൽ പ്രാഥമിക കണക്കെടുപ്പ് പ്രകാരം ഏകദേശം 45 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൊച്ചിയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഒന്നായ കളമശ്ശേരിയിലെ ഏലൂരിൽ 25 ഏക്കറിലാണ് ഫാൽക്കൺ പ്രവർത്തിക്കുന്നത്.
നവ കേരളത്തിന് വേണ്ടി: മുഹമ്മദ് കുട്ടി
"ഒന്നിൽ നിന്നും വീണ്ടും ആരംഭിക്കേണ്ട അവസ്ഥയിലാണ് കമ്പനി. ആധുനിക മെഷീനുകൾ, കമ്പ്യൂട്ടറുകൾ, ഗോഡൗണുകൾ തുടങ്ങി പലതും വെള്ളത്തിൽ നശിച്ചു. പെട്രോൾ പമ്പ് പൂർണമായും മുങ്ങി. നിരവധി തൊഴിലാളികൾക്ക് വീട് നഷ്‌ടമായി. കൂടാതെ 35 കോടി രൂപയുടെ ഇറക്കുമതി/കയറ്റുമതി ഉത്പന്നങ്ങളും, ഭക്ഷ്യവസ്തുക്കളുമാണ് പ്രളയത്തിൽ നശിച്ചത്. എന്നാലും നവകേരളം സൃഷ്ടിക്കാൻ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആഹ്വാനം ചെയ്തപ്പോൾ മറ്റൊന്നും ആലോച്ചില്ല. ഇത് നവ കേരളത്തെ കെട്ടിപ്പടുക്കാനുള്ള ചെറിയ ശ്രമം മാത്രമാണ്" എൻസിപിയുടെ ദേശീയ സെക്രട്ടറി കൂടിയായ മുഹമ്മദ് കുട്ടി പറഞ്ഞു.
മുഹമ്മദ് കുട്ടി നേതൃത്വം നൽകുന്ന എൻഎഎംകെ ഫൗണ്ടേഷനും പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കും. സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചു പരമാവധി സഹായങ്ങൾ അവർക്ക് എത്തിക്കും അദ്ദേഹം അറിയിച്ചു.
ഫാൽക്കണിൽ വെള്ളം കയറുന്ന സമയത്ത് മലപ്പുറം വളാഞ്ചേരിയിലെ ഇ.എം.എസ്. സാന്ത്വന കേന്ദ്രത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി 350 ഓളം നിർദ്ധനർക്ക് പുതപ്പുകൾ, തോർത്ത് എന്നിവയടങ്ങുന്ന മഴക്കാല കിറ്റ് വിതരണം ചെയ്യുക ആയിരുന്നു മുഹമ്മദ് കുട്ടി.
സർക്കാർ ഇടപെടണം
കേരളത്തിലെ വ്യാപാര, വാണിജ്യ, വ്യവസായ മേഖലയ്ക്ക് പ്രളയം മൂലം സംഭവിച്ച കനത്ത നഷ്ടത്തെ പറ്റി മുഹമ്മദ് കുട്ടി വ്യവസായ മന്തി ഇ. പി. ജയരാജനുമായി ചർച്ച നടത്തി. വ്യാപാരികൾക്ക് നികുതി ഇളവും, ലോണുകളുടെ കാലയളവ് നീട്ടുന്ന കാര്യവും പരിഗണിക്കണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വെയർഹൗസുകളിൽ ടൺ കണക്കിന് കെട്ടിക്കിടക്കുന്ന അഴുകിയ ഭക്ഷ്യ മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനാവശ്യമായ സ്ഥലം സർക്കാർ കണ്ടെത്തി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിന് നിയമങ്ങൾ ലഘൂകരിച്ച്, വേണ്ട നടപടികൾ സ്വീകരിക്കാൻ ബാങ്കുകളോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.