നാലാഞ്ചിറയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോയിലിടിച്ചു; ഓട്ടോ യാത്രക്കാരൻ മരിച്ചു, കാർ ഡ്രൈവർ കസ്റ്റഡിയിൽ
തിരുവനന്തപുരം: നാലാഞ്ചിറയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡർ ഓട്ടോയിൽ ഇടിച്ച് രോഗി മരിച്ചു. നാലാഞ്ചിറ കോട്ടമുകൾ തിരുവാതിരയിൽ സാംബശിവനാണ് (55)മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷീലയെ (50) തിരുവനന്തപുരം കിംസ് ആശുപത്രിയിലും ഓട്ടോ ഡ്രൈവർ നാലാഞ്ചിറ സ്വദേശി രവീന്ദ്രൻ നായരെ (64) മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 6.20 ഓടെ നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിന് സമീപം സ്റ്റെപ്പ് ജംഗ്ഷനിലായിരുന്നു അപകടം. കാറോടിച്ചിരുന്ന നാലാഞ്ചിറ സ്വദേശി അഖിലിനെ (22) ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല ഭാഗത്തേക്ക് വന്ന കാർ സ്റ്റെപ്പ് ജംഗ്ഷന് സമീപം വച്ച് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡർ കടന്ന് സാംബശിവനുമായി ഡയാലിസിസിനായി കിംസ് ആശുപത്രിയിലേക്ക് വരികയായിരുന്ന ഓട്ടോയിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡിൽ മറിഞ്ഞു.
ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സാംബശിവൻ ആശുപത്രിയിലെത്തുംമുമ്പേ മരിച്ചു. ഗൾഫിലായിരുന്ന സാംബശിവൻ ഏതാനുംവർഷം മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ മൂന്നുവർഷമായി വൃക്കതകരാറിനെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കാലുകൾക്ക് സാരമായി പരിക്കേറ്റ ഷീലയെ പിന്നീട് ബന്ധുക്കളെത്തി കിംസ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് മണ്ണന്തല - കേശവദാസപുരം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ട്രാഫിക് പൊലീസെത്തി വാഹനങ്ങൾ നീക്കം ചെയ്തശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. സാംബശിവന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശരത്, ബീന എന്നിവർ മക്കളാണ് . ട്രാഫിക് പൊലീസ് കേസെടുത്തു.